ലക്ഷദ്വീപ്: ഇന്ത്യൻ നാവികസേനയുടെ നേതൃത്വത്തിൽ ലക്ഷദ്വിപിൽ മൾട്ടി-സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് തുടങ്ങി. കവരത്തിയിലെ ഇന്ദിരാഗാന്ധി ആശുപത്രിയിൽ നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് കെ ത്രിപാഠി മെഡിക്കൽ ക്യാമ്പ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ദക്ഷിണ നാവിക കമാൻഡിലെ ഫ്ലാഗ് ഓഫീസർ കമാൻഡിംഗ്-ഇൻ-ചീഫ് വൈസ് അഡ്മിറൽ സമീർ സക്‌സേന, ആംഡ് ഫോഴ്‌സ് മെഡിക്കൽ സർവീസസ് ഡയറക്ടർ ജനറൽ സർജൻ വൈസ് അഡ്മിറൽ ആരതി സരിൻ, അഡ്മിനിസ്ട്രേറ്ററുടെ ഉപദേഷ്ടാവ് ശ്രീ സായ് ബി ദീപക്, ഐ.എ.എസ്, സായുധ സേനയിലെ മുതിർന്ന ഉദ്യോഗസ്ഥർ, സിവിൽ അഡ്മിനിസ്ട്രേഷൻ പ്രതിനിധികൾ, തദ്ദേശവാസികൾ എന്നിവർ പങ്കെടുത്തു.
അമിനി, ആന്ത്രോത്ത് , അഗത്തി, കവരത്തി, മിനിക്കോയ് എന്നീ അഞ്ച് ദ്വീപുകളിലെ നിവാസികൾക്ക് സമഗ്രമായ വൈദ്യസഹായം നൽകുകയാണ് ക്യാമ്പിന്റെ ലക്ഷ്യം. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഉദ്ഘാടന ചടങ്ങിൽ ഓൺലൈനായി പങ്കെടുത്തിരുന്നു
ഉദ്ഘാടന ചടങ്ങിനുശേഷം, നാവികസേനാ മേധാവി ദ്വീപ് വാസികളുമായി ആശയവിനിമയം നടത്തി.
രാജ്യത്തുടനീളമുള്ള പ്രതിരോധ സേനയുടെ സ്ഥാപനങ്ങളിൽ നിന്നുള്ള നിരവധി ഡോക്ടർമാരും ഇതര ആരോഗ്യ പ്രവർത്തകരും ക്യാമ്പിൽ പങ്കെടുക്കുന്നുണ്ട്.
ഓപ്പറേറ്റീവ്, മറ്റു മെഡിക്കൽ നടപടിക്രമ ആവശ്യകതകൾ കൈകാര്യം ചെയ്യുന്നതിനായി അഗത്തിയിലും മിനിക്കോയിയിലും പ്രഗത്ഭരായ ശസ്ത്രക്രിയാ സംഘങ്ങളെയും വിന്യസിച്ചിട്ടുണ്ട്.
ആരോഗ്യ സംരക്ഷണം, ജീവിതശൈലി പരിഷ്കരണം, മാനസിക ക്ഷേമം, പോഷകാഹാരം എന്നിവയിൽ പൗരന്മാർക്ക് ബോധവത്കരണം നടത്തി. ലക്ഷദ്വീപിലെ ജനങ്ങളുടെ ആരോഗ്യത്തിനും ക്ഷേമത്തിനുമുള്ള നാവിക സേനയുടെ പ്രതിബദ്ധത വെളിപ്പെടുത്തുന്നതാണ് മെഡിക്കൽ ക്യാമ്പ്.















