കോഴിക്കോട്: സമൂഹ മാദ്ധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിച്ച അപമാന ഭാരത്താൽ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷനും കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്കും കുടുംബം പരാതി നൽകും. ഗോവിന്ദപുരം കൊളങ്ങരക്കണ്ടി സ്വദേശി യു. ദീപക്കിനെയാണ് (42) ഞായറാഴ്ച രാവിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അസ്വഭാവിക മരണത്തിന് മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തിരുന്നു.
ബസ് യാത്രയ്‌ക്കിടെ ദീപക് അപമര്യാദയായി പെരുമാറി എന്നാരോപിച്ച് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ യുവതി സമൂഹമാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ചിരുന്നു. യുവതി ഉന്നയിച്ച ആരോപണങ്ങൾ തീർത്തും വസ്തുതാവിരുദ്ധമാണെന്നും ദീപക്കിനെ മനഃപൂർവം അപമാനിക്കാൻ ശ്രമിച്ചതാണെന്നും കുടുംബം ആരോപിക്കുന്നു. വീഡിയോ പുറത്തു വന്നതിന് പിന്നാലെ കണ്ടന്റിന് റീച്ച് കിട്ടാൻ വേണ്ടിയാണ് യുവതിയുടെ ശ്രമം എന്ന വിമർശനമുണ്ടായിരുന്നു. 30 ലക്ഷത്തോളം പേരാണ് രണ്ട് ദിവസം കൊണ്ട് വീഡിയോ കണ്ടത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ദീപക് ജോലിയുടെ ഭാഗമായി കണ്ണൂർ പയ്യന്നൂരിൽ എത്തിയത്. കോഴിക്കോട്ടെ ഒരു വസ്ത്ര വ്യാപാരശാലയിലെ സെയിൽസ് വിഭാഗത്തിലാണ് ഏഴ് വർഷമായി യുവാവ് ജോലി ചെയ്യുന്നത്. റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ് സ്റ്റാൻഡിലേക്കുള്ള യാത്ര മദ്ധ്യേ ബസിൽ വച്ച് ദീപക് അപമര്യാദയായി പെരുമാറി എന്നു പറഞ്ഞാണ് ഒരു യുവതി റീൽസ് ചിത്രീകരിച്ച് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്.
യുവാവിന്റെ മരണത്തിന് പിന്നാലെ വിവിധ ഇടങ്ങളിൽ നിന്നും ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. യുവാവ് തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നിയമപരമായി നേരിടുകയാണ് വേണ്ടിയിരുന്നതെന്നാണ് നിയമവിദഗ്ധർ അടക്കം അഭിപ്രായപ്പെട്ടത്. സംഭവത്തിൽ കുറ്റക്കാരിയായ യുവതിയെ അറസ്റ്റ് ചെയ്യണമെന്നു ആവശ്യപ്പെട്ട് അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്സിംഗ് പരാതി നൽകിയിട്ടുണ്ട്. പരാതി മുഖ്യമന്ത്രിയുടെ ഓഫിസ് ഡിജിപിക്ക് കൈമാറി.















