മലപ്പുറം: നിളാ തീരത്ത് മഹാമാഘ മഹോത്സവം പുനരാരാംഭിച്ചത് അയോധ്യയിലേക്ക് ശ്രീരാമൻ തിരിച്ചെത്തിയതിന് സമമാണെന്ന് കേരള ഗവർണർ രാജേന്ദ്ര ആർലേക്കർ. ധർമ്മധ്വജം നമ്മുടെ സനാതന പരമ്പരയുടെ പ്രതീകമാണ്. ധ്വജാരോഹണം നടത്താനായത് പരമ സൗഭാഗ്യമാണെന്നും ഗവർണർ പറഞ്ഞു.
മഹാമാഘ ഉത്സവം പുതിയതല്ല. അത് സനാതന പരമ്പരയുടെ പ്രതീകമാണ്. കൊളോണിയൽ ഭരണത്തിന്റെ അധിനിവേശത്തിൽ അത് നിന്നു പോയതാണ്. ശ്രേഷ്ഠ കർമ്മമാണ് ഇവിടെ പുനരാരംഭിച്ചിരിക്കുന്നത്. എവിടെ നിന്ന് ആരംഭിച്ചെന്നോ എവിടെ അവസാനിക്കുമെന്നോ അറിയാത്തതാണ് സനാതനധർമ്മം. വർഷാവർഷം ഈ മഹാമാഘ പരമ്പര തുടരണമെന്നും അദ്ദേഹം പറഞ്ഞു.
ഈ ആഘോഷം ആർക്കും എതിരല്ല. ഭാരതം ആരെയും പിടിച്ചടക്കാൻ പോയിട്ടില്ല.
നമ്മൾ പോയത് ഹൃദയം കയ്യടക്കാനാണ് ഭൂമികയ്യടക്കാൻ അല്ല. അതാണ് നമ്മുടെ രാജ്യത്തിന്റെ പ്രത്യേകത, മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പയിയുടെ കവിത ഓർമിപ്പിച്ച് ഗവർണർ ചൂണ്ടിക്കാട്ടി.
ലോകം മുഴുവൻ ശ്രേഷ്ഠ തത്വം പ്രചരിപ്പിച്ചവരാണ് മലയാളികൾ. എങ്ങനെ മറ്റുള്ളവരുമായി ഇടപെടണം, അതാണ് ധർമ്മം. ധർമ്മം പൂജാ ഭാഗമോ മതമോ അല്ല. ധർമ്മം സത്യമാണ്. സമൂഹത്തിന്റെ നന്മയാണ് ധർമ്മം. ആ ധർമ്മ പരമ്പരയാണ് കേരളത്തിലെ സന്യാസി പരമ്പരകൾ ലോകത്തിന് നൽകിയത്. നമ്മൾ വലിയ ചിന്തകളുടെയും പരമ്പരയുടെയും പ്രതീകങ്ങളാണ്. നമ്മുടെ പരമ്പര ഏതെന്ന് നമ്മൾ പറഞ്ഞു കൊണ്ടേയിരിക്കണമെന്നും പൗരാണികം എന്ന് തള്ളിക്കളയേണ്ടതല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നമ്മുടെ സംസ്കൃതി നശിക്കണമെന്ന് ആഗ്രഹിക്കുന്നവരുണ്ട്. പക്ഷേ ഈ സംസ്കാരം തുടരണമെന്ന് ആഗ്രഹിക്കുന്നവരാണ് ബഹുഭൂരിപക്ഷവും. നമ്മുടെ സംസ്കാരത്തിന്റെ തകർച്ച നമ്മുടെ തകർച്ചയാണ്. നമ്മുടെ സംസ്കാരത്തെ നമ്മൾ തന്നെ വളർത്തിയെടുക്കുകയും സംരക്ഷിക്കുകയും വേണം. ഭാരതത്തിന്റെ സനാതന ധർമ്മം തകർക്കാൻ ആർക്കും കഴിയില്ലെന്നും സനാതന ധർമ്മ പരമ്പര കൂടുതൽ ശക്തമാക്കിയാൽ ഭാരതത്തിന് വിശ്വഗുരു സ്ഥാനം നേടാൻ കഴിയുമെന്നും ഗവർണ്ണർ കൂട്ടിച്ചേർത്തു.















