കൊച്ചി: തിരുനാവായ മഹാമാഘ മഹോത്സവത്തിന്റെ ഭാഗമായി നിർമ്മിക്കുന്ന താൽക്കാലിക പാലത്തിന് വില്ലേജ് ഓഫീസർ സ്റ്റോപ്പ് മെമ്മോ നൽകിയതിനെതിരെ സംഘാടകർ ഹൈക്കോടതിയെ സമീപിച്ചു. ഹർജി പരിഗണിച്ച കോടതി സർക്കാരിന്റെ വിശദീകരണം തേടി. സ്റ്റോപ് മെമ്മോ റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. സംഘാടകര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും.
ജില്ലാ കളക്ടർ ഉൾപ്പെടെയുള്ളവർ നേരത്തെ പ്രാഥമിക അനുമതി നൽകിയിരുന്നുവെന്ന് ഹർജിയിൽ പറയുന്നു. എന്നാൽ, തിരുനാവായ വില്ലേജ് ഓഫീസർ കേരള നദീതീര സംരക്ഷണ നിയമം പ്രകാരം സ്റ്റോപ്പ് മെമ്മോ ഇറക്കി. വില്ലേജ് ഓഫീസറുടെ നടപടി നിയമവിരുദ്ധവും ഏകപക്ഷീയവുമാണെന്ന് ഹർജിയിൽ ആരോപിക്കുന്നു.
ജനുവരി 18മുതൽ ഫെബ്രുവരി 3 വരെയുള്ള തിരുനാവായ മഹാമാഘ മഹോത്സവത്തിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് പ്രശ്നമുണ്ടായത്. പുഴയ്‌ക്ക് കുറുകെ ഒരു താത്കാലിക പാലം കെട്ടിയുണ്ടാക്കുകയാണ്. ഇതിനാണ് വില്ലേജ് ഓഫീസർ സ്റ്റേ പ്രഖ്യാപിച്ചത്. നവംബറിൽ തന്നെ കുംഭമേളയുടെ ഒരുക്കങ്ങൾ സംബന്ധിച്ച ജില്ലാ ഭരണകൂടത്തെ രേഖമൂലം അറിയിച്ചതാണെന്നും ഇപ്പോൾ തടസ്സപ്പെടുത്തുന്നത് എന്തിനെന്നുമാണ് സംഘാടകരുടെ ചോദ്യം.















