തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊളളക്കേസില്‍പ്രധാന പ്രതികളുടെ 1.3 കോടി വില വരുന്ന സ്വത്ത് മരവിപ്പിച്ചെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഇ ഡി റെയ്ഡില്‍ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ നിന്ന് 100 ഗ്രാം സ്വര്‍ണ്ണം പിടിച്ചെടുത്തു. സ്വര്‍ണം ചെമ്പാക്കിയ രേഖയും കണ്ടെത്തി. ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തു നിന്നാണ് രേഖകള്‍ പിടിച്ചെടുത്തതെന്നും ഇ ഡി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.ഇന്നലെ സംസ്ഥാന വ്യാപകമായി നടന്ന പരിശോധനകൾക്ക് പിന്നാലെയാണ് ഈ നടപടി. ‘ഓപ്പറേഷൻ ഗോൾഡൻ ഷാഡോ’ എന്ന പേരിലാണ് ഇഡി റെയ്ഡ് നടത്തിയത്.
സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് ഇന്നലെ രാവിലെ ആറ് മണിയോടെ ആരംഭിച്ച പരിശോധന ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് സമാപിച്ചത്. സ്വർണക്കൊള്ളയിലെ പ്രതികളുടെ വീട്ടിലടക്കം 21 ഇടങ്ങളിലാണ് ഇ ഡി പരിശോധന നടത്തിയത്. ഇതിൽ പരിശോധനയ്‌ക്കായി ഏറ്റവും കൂടുതൽ സമയം ഇ ഡി ചെലവഴിച്ചത് ദേവസ്വം ബോർഡ് ആസ്ഥാനത്താണ്. പരിശോധന മറ്റൊരു ദിവസം കൂടിയുണ്ടാവുമെന്നാണ് ഇ ഡി നൽകിയിരിക്കുന്ന സൂചന.
റെയ്ഡിനിടെ സ്വർണം ചെമ്പാക്കിയതുമായി ബന്ധപ്പെട്ട രേഖകളും ഇഡി കണ്ടെത്തി. ദേവസ്വം ബോർഡ് ആസ്ഥാനത്തുനിന്നാണ് നിർണായക രേഖകൾ പിടിച്ചെടുത്തത്. 2019 മുതൽ 2024 വരെ പുറപ്പെടുവിച്ച വിവിധ ഉത്തരവുകളും ഇഡി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ദേവസ്വം ബോർഡിലെ ചില ഉദ്യോഗസ്ഥരുടെ സംശയാസ്പദമായ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച രേഖകളും അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് വിവരം.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മുതിർന്ന ഉദ്യോഗസ്ഥർ. മുൻ ക്ഷേത്ര ഭരണാധികാരികൾ, സ്വകാര്യ സ്പോൺസർമാർ, ജുവലറികൾ എന്നിവർ ഉൾപ്പെട്ട ആസൂത്രിതമായ ക്രിമിനൽ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് കേരള പൊലീസ് ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത രണ്ട് എഫ്.ഐ.ആറുകളുടെ അടിസ്ഥാനത്തിലായിരുന്നു ഇ.ഡി അന്വേഷണം.















