ടി. സതീശൻ
കന്യാകുമാരി വിവേകാനന്ദ ശിലാ സ്മാരകത്തിലെ ആദരണീയ ലക്ഷ്മണേട്ടൻ (86) ജനുവരി 23 വൈകുന്നേരം 3 മണിക്ക് കന്യാകുമാരിയോടും ഈ ലോകത്തോടും യാത്ര പറഞ്ഞു. സഭയുടെ നിർദ്ദേശത്തോടെ വിവേകാനന്ദ ശിലയിൽ 1962 കാലത്ത് ചില സാമൂഹ്യ വിരുദ്ധർ സ്ഥാപിച്ച കുരിശു തകർത്തെറിയാൻ മലബാറിൽ നിന്ന് നിയുക്തരായ ഒരു പറ്റം യുവാക്കളുടെ നേതാവായിരുന്നു ലക്ഷ്മണേട്ടൻ. അവരെയെല്ലാം കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കന്യാകുമാരിയിലേക്കു നിയൊഗിച്ചത് സ്വർഗീയ പി. മാധവ്ജിയും സ്വർഗീയ വിപി. ജനേട്ടനും. അവരെല്ലാം കോഴിക്കോട് വെള്ളയിൽ കടപ്പുറത്തെയും കണ്ണൂർ ജില്ലയിലെയും സംഘ സ്വയംസേവകരായിരുന്നു. മൽസ്യ പ്രവർത്തകരായിരുന്നതിനാൽ ആഴക്കടലും ഭീമാകാര തിരമാലകളും അവരെ തളർത്തുമായിരുന്നില്ല. ശിലയിൽ വിവേകസനന്ദ സ്മാരകം വരുന്നതിനെ തടയുക എന്നതായിരുന്നു ‘കുരിശു സ്ഥാപകരുടെ” ലക്ഷ്യം . ദിവസവും “നമസ്തേ സദാവത്സലെ” എന്ന് പാടി ശീലിച്ച ‘ലക്ഷ്മണേട്ടൻ സംഘം’ അവരുടെ ദൗത്യം, ആ ഹെർക്യൂലിയൻ ടാസ്ക് നിറവേറ്റി. മാധവ്ജിക്കും ജനേട്ടനും കൊടുത്ത വാക്കു അവർ പാലിച്ചു. ശിലാസ്‌കരക നിർമ്മാണം എന്ന “രണ്ടാം ഭഗീരഥ പ്രയത്‌നം” നടപ്പിലാക്കി ദേശവിരുദ്ധ-ഹിന്ദു വിരുദ്ധ ശക്തികളെ ഞെട്ടിപ്പിച്ച മുൻ സര്കാര്യവാഹ് ഏക്നാഥ്‌ജി റാനഡെയുടെ മാർഗത്തിൽ നിന്നു ഒരു വന്മുള്ളു നീക്കപ്പെട്ടു. അതിലാണ് ലക്ഷ്മണേട്ടന്റെയും കൂട്ടരുടെയും പ്രവൃത്തിയുടെ ആചന്ദ്രതാരം നിൽക്കുന്ന മഹിമ.
ശ്രീപാദപ്പാറ എന്നറിയപ്പെട്ടിരുന്ന വിവേകാനന്ദ ശിലയിലെ കുരിശ് നീക്കം ചെയ്യാൻ ലക്ഷ്മണേട്ടനും ബാലേട്ടനും കൈവിരലിൽ എണ്ണാൻ മാത്രമുള്ള മറ്റു സ്വയംസേവകരും രാത്രിയുടെ അന്തിമയാമങ്ങളിൽ ശിലയിലേക്ക് തുഴയുമ്പോൾ സംഘഭക്തിയും ധൈര്യവും മാത്രമായിരുന്നു അവരുടെ കൈമുതൽ. ശിലക്കു ചുറ്റും നൂറ്റമ്പതോളം വള്ളങ്ങളിൽ “അവർ” റോന്തു ചുറ്റിയിരുന്നു എന്ന് ലക്ഷ്മണേട്ടൻ ഈ ലേഖകനോട് പറഞ്ഞിട്ടുണ്ട്. അവരുടെ എല്ലാം കണ്ണ് വെട്ടിച്ചു ആ ധീരർ ശിലയിലെത്തി. മൂന്ന് സമുദ്രങ്ങൾ സമാഗമിക്കുന്ന കന്യാകുമാരിസമുദ്രത്തിലെ വൻതിരമാലകളും ശക്തമായ കാറ്റും സങ്കൽപ്പത്തിലും അതീതമാണ്. പക്ഷെ, നിമിഷങ്ങൾക്കകം സ്റ്റീൽ കുരിശ് വെള്ളത്തിൽ. ജീവൻ പണയം വെച്ചുള്ള കളി. ഏകദേശം പന്ത്രണ്ടു കൊല്ലങ്ങൾക്കു മുൻപ് കന്യാകുമാരി വിവേകാനന്ദ കേന്ദ്രത്തിൽ വെച്ച് ലക്ഷ്മണേട്ടനിൽ നിന്ന് ആ 1962 കഥ കേൾക്കുമ്പോൾ ഉണ്ടായ കോരിത്തരിപ്പ് ഇപ്പോളും ഹൃദയത്തിൽ.
കുരിശു മാറ്റിയപ്പോൾ ഉണ്ടാകാൻ തുടങ്ങിയ സാമുദായിക അസ്വസ്ഥതകൾ സംഘ നേതാക്കളുടെ സമുചിതമായ നീക്കങ്ങൾ കൊണ്ട് ഇല്ലാതായി. പിന്നീട് ഏക്നാഥ്ജിയുടെ കർമ്മശേഷിയായിരുന്നു ലോകം കണ്ടത്. ജവഹർ ലാൽ നെഹ്‌റു മുതൽ അന്നത്തെ മദ്രാസ് മുഖ്യമന്ത്രി ഭക്തവത്സലം വരെയുള്ള നേതാക്കളും, സംഘ പ്രസ്ഥാനങ്ങൾ ഒഴികെയുള്ള എല്ലാ സംഘടനകളും നഖ ശിഖാന്തം എതിർത്തിരുന്ന ശിലാസ്മാരക പ്രവർത്തനം റിക്കാർഡ് വേഗത്തിൽ പൂർത്തിയാക്കിയ ഏക്നാഥ്ജിക്കൊപ്പം പിന്നീടുള്ള വർഷങ്ങൾ ലക്ഷ്മണേട്ടനും ബാലേട്ടനും ഉണ്ടായിരുന്നു. 1970ൽ അന്നത്തെ പ്രധാനമന്ത്രി ശിലാസ്മരകം ഉദ്ഘാടനം ചെയ്ത കാര്യങ്ങൾ എല്ലാം ലക്ഷ്മണേട്ടൻ വിവേകാനന്ദ കേന്ദ്രത്തിന്റെ മുറ്റത്തിരുന്നു നിലാവുള്ള ആ 2012 ഡിസംബർ രാത്രിയിൽ പറഞ്ഞത് ഇന്നലെ എന്ന പോലെ ഓർക്കുന്നു.
ലക്ഷ്മണേട്ടൻ ഒരു വ്യക്തിയല്ല. ഒരു ബിംബമാണ്. വിവേകാനന്ദ ശിലയിൽ മുറിവേറ്റ ഹൈന്ദവ അഭിമാനം വീണ്ടെടുക്കാൻ പാഞ്ഞെത്തിയ യുവാക്കളുടെ ശൗര്യത്തിന്റെ ബിംബം. ഹിന്ദുവിന്റെ ഉയർത്തെഴുന്നേല്പിന്റെ പ്രതീകമാണ് ലക്ഷ്മണേട്ടൻ. ആ പുണ്ണ്യാത്മാവിന്റെ ഓർമ്മയ്‌ക്ക് മുൻപിൽ കൂപ്പുകൈ.















