തൃശൂർ: വർഷങ്ങളായി മുടങ്ങിക്കിടന്ന ഗുരുവായൂർ – തിരുനാവായ റെയിൽവേ ലൈൻ പദ്ധതി മരവിപ്പിച്ച തീരുമാനം റദ്ദാക്കി കേന്ദ്രസർക്കാർ ഔദ്യോഗിക ഉത്തരവറിക്കി. കേന്ദ്രമന്ത്രി സുരേഷ് ഗോപിയാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്.
പദ്ധതിയുമായി ബന്ധപ്പെട്ട് അനേകായിരം നിവേദനങ്ങളാണ് ജനങ്ങളിൽ നിന്നും ലഭിച്ചതെന്ന് മന്ത്രി പറഞ്ഞു. ഇതിന്ർറെ ഗൗരവം ഉൾക്കൊണ്ട് സുരേഷ് ഗോപി റെയിൽവേ ബോർഡ് ഉദ്യോഗസ്ഥരുമായി നേരിട്ട് നടത്തിയ നിരന്തര ചർച്ചകളുടെയും ഇടപെടലുകളുടെയും ഫലമായാണ് പദ്ധതിയുടെ മരവിപ്പിക്കൽ നീക്കിയത്. ഏകദേശം 35 കിലോമീറ്ററാണ് പാതയുടെ ദൂരം.
1995 ലാണ് പദ്ധതിക്ക് തറക്കല്ലിട്ടത്. നിര്‍മാണ പുരോഗതിയില്ലായ്മയും ഭൂമിയേറ്റെടുപ്പിലെ അനിശ്ചിതത്വവും ചൂണ്ടിക്കാട്ടി 2019-ലാണ് പദ്ധതി റെയില്‍വേ ബോര്‍ഡ് മരവിപ്പിച്ചത്. എന്നാല്‍ പുതിയ തീരുമാനത്തോടെ, സാങ്കേതികമായി നിലനിന്നിരുന്ന പ്രധാന തടസ്സം നീങ്ങിയിരിക്കുകയാണ്. പദ്ധതിക്കായി മുൻ ബജറ്റുകളിൽ വളരെ കുറഞ്ഞ ഫണ്ടുകൾ അനുവദിച്ചിരുന്നെങ്കിലും പദ്ധതിയുടെ മരവിപ്പിക്കൽ നടപടി കാരണം ഉപയോഗിക്കാൻ കഴിഞ്ഞിരുന്നില്ല. ഗുരുവായൂർ-തിരുനാവായ പാത യാഥാർത്ഥ്യമായാൽ, കൊങ്കൺ റെയിൽവേ വഴി വരുന്ന ട്രെയിനുകൾക്ക് എളുപ്പത്തിൽ ഗുരുവായൂരിൽ എത്തിച്ചേരാനാകും.















