ന്യൂഡൽഹി: മെറ്റയ്‌ക്കും വാട്സാപ്പിനും കർശന മുന്നറിയിപ്പുമായി സുപ്രീംകോടതി. വാട്‌സ്ആപ്പിന്റെയും മെറ്റയുടെയും ഡാറ്റാ ഷെയറിംഗ്, സ്വകാര്യതാ നയങ്ങൾ എന്നിവയ്‌ക്കെതിരെയാണ് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്. സ്വകാര്യതാ നയം ലംഘിച്ചതിന് 213.14 കോടി രൂപ പിഴ ചുമത്തിയ കോമ്പറ്റീഷന് കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) ഉത്തരവിനെതിരെ ഇരു ക സമർപ്പിച്ച അപ്പീലുകൾ പരിഗണിക്കുകയായിരുന്നു കോടതി.
രാജ്യത്തെ ജനങ്ങളുടെ സ്വകാര്യത വച്ച് കളിക്കരുതെന്നും ഉപയോക്തൃ ഡാറ്റ വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി. ടെക് കമ്പനികളുടെ സ്വകാര്യതാ നിബന്ധനകൾ ഒരു സാധാരണക്കാരന് മനസ്സിലാക്കാൻ കഴിയാത്തവിധം സമർത്ഥമായി രൂപകൽപ്പന ചെയ്തതാണെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വിപുല് എം പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു.
“വാട്സ്ആപ്പിൽ ഒരു ഡോക്ടർക്ക് ഒരു സന്ദേശം അയച്ചാൽ… … ഡോക്ടര് ചില മരുന്നുകൾ നിർദ്ദേശിച്ചാൽ , ഉടനെ നിങ്ങൾ അതുമായി ബന്ധപ്പെട്ട പരസ്യങ്ങൾ കാണാന് തുടങ്ങും…” വാണിജ്യ ആവശ്യങ്ങൾക്കായി മെറ്റയും വാട്ട്സ്ആപ്പും ഉപയോക്താക്കളുടെ സ്വകാര്യ ഡാറ്റ രഹസ്യമായി പങ്കിടുന്നുവെന്ന വാദം അടിവരയിട്ടുകൊണ്ട് ചീഫ് ജസ്റ്റിസ് പറഞ്ഞു.
സ്വകാര്യ വിവരങ്ങൾ മോഷ്ടിക്കുന്നതിനുള്ള മാന്യമായ മാർഗമാണിത്. അത് ചെയ്യാൻ ഞങ്ങൾ നിങ്ങളെ അനുവദിക്കില്ല. നിങ്ങൾ ഒരു ഉറപ്പ് നൽകണം; അല്ലാത്തപക്ഷം, ഞങ്ങൾക്ക് ഒരു ഉത്തരവ് പുറപ്പെടുവിക്കേണ്ടിവരും, ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.
ഡാറ്റാ പ്രൈവസി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കമ്പനികളോട് വിശദീകരണം നൽകാൻ കോടതി ആവശ്യപ്പെട്ടു. ഹർജികളിൽ ഇലക്ട്രോണിക്സ് ആൻറ് ഇൻ ഫർമേഷൻ ടെക് നോളജി മന്ത്രാലയത്തെ കക്ഷിയാക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു. ഫെബ്രുവരി 10ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും.















