ലക്നൗ: ഗാസിയാബാദിൽ പ്രായപൂർത്തിയാകാത്ത മൂന്ന് സഹോദരിമാർ ആത്മഹത്യ ചെയ്ത സംഭവത്തിൽ കുറിപ്പ് കണ്ടെടുത്തു. കൊറിയൻ ഗെയിമുകൾക്കും കെ- പോപ്പുകൾക്കും കുട്ടികൾ അടിമകളാണെന്ന് സൂചിപ്പിക്കുന്നതാണ് കുറിപ്പിലെ വരികൾ. ചേതൻകുമാറിന്റെ മക്കളായ നിഷിക (16), പ്രാചി (14), പാഖി (12) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. കെട്ടിടത്തിന്റെ ഒൻപതാം നിലയിൽ നിന്നും താഴേക്ക് ചാടുകയായിരുന്നു.
പിതാവിനോട് ക്ഷമ ചോദിച്ചണ് കുറിപ്പ് ആരംഭിക്കുന്നത്. കൊറിയൻ അഭിനേതാക്കളെയും കെ-പോപ്പ് ഗ്രൂപ്പുകളെയും ഞങ്ങൾ സ്വന്തം കുടുംബത്തേക്കാൾ സ്നേഹിച്ചുവെന്ന് കുറിപ്പിൽ പറയുന്നു. “കുടുംബം മൊബൈൽ വാങ്ങിവെക്കാൻ ശ്രമിക്കുന്നു. കൊറിയൻ ഗ്രൂപ്പുകളിൽ നിന്നും വേർപ്പെടുത്താൻ ശ്രമിക്കുന്നു. കൊറിയനും കെ-പോപ്പുമാണ് ഞങ്ങളുടെ ജീവിതം. ഞങ്ങളിൽ നിന്ന് അവരെ അകറ്റാൻ നിങ്ങൾ എങ്ങനെ ധൈര്യപ്പെട്ടു? ഞങ്ങൾ അവരെ എത്രമാത്രം സ്നേഹിച്ചിരുന്നു എന്ന് നിങ്ങൾക്കറിയില്ല.
കെ-പോപ്പ് ഗ്രൂപ്പുകളെയും ഞങ്ങൾ സ്നേഹിക്കുന്നതുപോലെ ഞങ്ങൾ കുടുംബത്തെ പോലും സ്നേഹിച്ചില്ല. ഒരു ഇന്ത്യക്കാരനെ വിവാഹം കഴിക്കുന്നത് ചിന്തിക്കാൻ പോലും കഴിയില്ല. അതുകൊണ്ടാണ് ഞങ്ങൾ ആത്മഹത്യ ചെയ്തത്. സോറി അച്ഛാ”,എന്നിങ്ങനെ പോകുന്ന കുറിപ്പിലെ വിശദാംശങ്ങൾ. ഒപ്പം ഇഷ്ടപ്പെട്ട് കൊറിയൻ ചൈനീസ് ഗെയിമുകളെ കുറിച്ചും ഇതിൽ പറയുന്നുണ്ട്.
ഗാസിയബാദ് പൊലീസ് ഇവരുടെ ഫോണുകൾ വിശദമായി പരിശോധിക്കുകയാണ്. കുടുംബാംഗങ്ങളുടെ മൊഴിയും വിശദമായി രേഖപ്പെടുത്തുന്നുണ്ട്.















