തിരുവനന്തപുരം: ശബരിമല തീർഥാടനത്തിന് പുതിയ മാറ്റങ്ങൾ തീരുമാനിച്ച് തിരുവിതാംകൂർ ദേവസ്വംബോർഡ്. പ്രത്യേക ബജറ്റ് തയ്യാറാക്കാനും പദ്ധതിയുണ്ട്. ശബരിമലയിലെ വരുമാനത്തിന്റെ കണക്കുകൾ മാത്രം പുറത്തുവരുന്ന സാഹചര്യത്തിലാണ് മണ്ഡല-മകരവിളക്ക് തീർഥാടനത്തിന് പ്രത്യേകം ബജറ്റ് തയ്യാറാക്കാൻ തീരുമാനിച്ചത്. ഇതുവഴി ചെലവ് കണക്കുകൾ അറിയാനും സഹായിക്കും.
ഭക്തരുടെ സുരക്ഷ, ശുചിത്വം, സേവനങ്ങൾ, നല്ല അന്തരീക്ഷം, ആശയവിനിമയവും പബ്ലിക് റിലേഷൻസും എന്നിങ്ങനെ അഞ്ചുവിഭാഗങ്ങളായി തിരിച്ചാണ് ബോർഡിന്റെ സമീപനരേഖ തയ്യാറാക്കിയിരിക്കുന്നത്. ക്ഷേത്രകാര്യങ്ങൾക്കായി വരുന്ന ഇടനിലക്കാരെയും ഇങ്ങോട്ട് സമീപിക്കുന്ന സ്പോൺസർമാരേയും ഒഴിവാക്കാനും തീരുമാനമെടുത്തു. മണ്ഡല- മകരവിളക്ക് തീർത്ഥാടന സമയത്ത് ചാർട്ടേഡ് അക്കൗണ്ടിന്റെ നേതൃത്വത്തിൽ തത്സമയം കണക്ക് ഓഡിറ്റ് ചെയ്യപ്പെടും.
തുടർന്ന് മകരവിളക്ക് കഴിഞ്ഞ് മൂന്ന് ആഴ്ചക്കുള്ളിൽ കണക്ക് പ്രസിദ്ധീകരിക്കുകയും വേണം. താൽക്കാലിക ജീവനക്കാരുടെ എണ്ണത്തിൽ ക്രമീകരണം വരുത്താനും ചർച്ചയുണ്ട്. വഴിപാടുകൾ ഡിജിറ്റലാക്കാനും തീരുമാനമായി. മണ്ഡല-മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ചുള്ള ഫെസ്റ്റിവൽ കൺട്രോൾ ഓഫീസ് ഏപ്രിലിൽ പമ്പയിൽ പ്രവർത്തനമാരംഭിക്കും.
കച്ചവടസ്ഥാപനങ്ങൾക്ക് പൊതുവായൊരു പാറ്റേണും ഉണ്ടായിരിക്കും. ഹരിവരാസനം പാടിത്തീരുന്നതിനുള്ളിൽ എല്ലാ ലൈറ്റുകളും അണയ്‌ക്കണം. മൊബൈൽ ചാർജിങ് ബൂത്തുകളും സ്ഥാപിക്കും. ദേവസ്വംബോർഡ് അംഗങ്ങളായ രണ്ടുപേരും , ബോർഡ് സെക്രട്ടറിയും , വിജിലൻസ് ആൻഡ് ചീഫ് സെക്യൂരിറ്റി ഓഫീസറും , ചീഫ് എൻജിനിയറും , ശബരിമല എക്സിക്യുട്ടീവ് ഓഫീസറുമാണ് യോഗത്തിൽ പങ്കെടുത്തത്















