പത്തനംതിട്ട: തിരുവല്ലയിലെ സ്പാ ജീവനക്കാരി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തിൽ പുതിയ വാദവുമായി സ്പാ ഉടമ ഡോ. സഞ്ജയ്. ഗുണ്ടാപിരിവ് നൽകാത്തതിനെ തുടർന്നാണ് ഗുണ്ടകൾ യുവതിയെ കൂട്ടബലാസംഗം ചെയ്തത് എന്നത് പോലീസിന്റ കെട്ടുകഥയാണെന്ന് ഉടമ മാധ്യമങ്ങളോട് പറഞ്ഞു. തന്റെ ബിസ്സിനസ്സ് തകർക്കാൻ വേണ്ടി മറ്റൊരു സ്പാ ഉടമ നൽകിയ ക്വട്ടേഷന്റെ ഭാഗമായിരുന്നു നടന്ന സംഭവങ്ങൾ എന്നും സഞ്ജയ് കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. ഗുണ്ടാപിരിവ് നൽകാത്തതിനെ തുടർന്നുണ്ടായ വിദ്വേഷമായിരുന്നു ഗുണ്ടകളെ ബലാത്സംഗം ചെയ്യാൻ പ്രേരിപ്പിച്ചത് എന്നായിരുന്നു റിപ്പോർട്ട്. എന്നാൽ കേസിനോടനുബന്ധിച്ച് ഇതുവരെയും പൊലീസ് തന്റെ മൊഴിയെടുത്തിട്ടില്ലെന്നാണ് സഞ്ജയ് പറയുന്നത്.
പൊലീസിന്റെ ഈ അനാസ്ഥയ്‌ക്ക് പിന്നിൽ പോലീസ്- ഗുണ്ടാ അവിശുദ്ധ കൂട്ടുകെട്ട് ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്പാകളിൽ നിന്ന് മാസപ്പടി വാങ്ങുന്ന ഉദ്യോഗസ്ഥർപോലും തിരുവല്ല സ്റ്റേഷനിൽ ഉണ്ടെന്നാണ് വിവരം. പൊലീസുകാരിൽ ചിലർ സ്പാകളിൽ ഇടയ്‌ക്കിടെ സന്ദർശിക്കാറുണ്ടെന്നും വിവരം ലഭിച്ചിട്ടുണ്ട്. കേസിൽ കൂടുതൽ അന്വേഷണങ്ങൾക്കായി തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.















