ന്യൂഡൽഹി: ഛത്തീസ്ഗഢിലെ വനവാസി ഗ്രാമങ്ങളിൽ ക്രിസ്ത്യൻ മിഷനറിമാരുടെയും പാസ്റ്റർമാരുടെയും പ്രവേശന നിയന്ത്രണങ്ങളെ ചോദ്യം ചെയ്ത ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ചാണ് ഹർജി തള്ളിയത്. പ്രലോഭനം, വഞ്ചന എന്നിവയിലൂടെ നടക്കുന്ന മതപരിവർത്തനം സാമൂഹിക സൗഹാർദ്ദത്തെ ബാധിക്കുന്നു എന്ന് വിലയിരുത്തിയാണ് ഛത്തിസ്ഗഢ് ഹൈക്കോടതി നിരോധനം ഏർപ്പെടുത്തിയത്. ബന്ധപ്പെട്ട പരാതികളുമായി ഗ്രാമസഭകളെ സമീപിക്കാമെന്നും സുപ്രീംകോടതി നിർദേശിച്ചു.
കാങ്കർ ജില്ലയിലെ എട്ട് വനവാസിഗ്രാമങ്ങളിലെ ഗ്രാമസഭകൾ പാസാക്കിയ പ്രമേയങ്ങളുമായി ബന്ധപ്പെട്ടാണ് ഹർജികൾ. ഈ ഗ്രാമങ്ങളിലേക്ക് പാസ്റ്റർമാരുടെയും ക്രിസ്ത്യൻ മിഷനറിമാരുടെ പ്രവേശനം നിരോധിച്ചു കൊണ്ടുള്ള ബോർഡുകൾ ഗ്രാമസഭകൾ സ്ഥാപിച്ചിരുന്നു . പഞ്ചായത്ത് ഷെഡ്യൂൾഡ് ഏരിയകളിലേക്കുള്ള എക്സ്റ്റൻഷൻ ആക്ട് പ്രകാരമായിരുന്നു നടപടി. ഇതിനെതിരെ ചില സംഘടനകൾ ഛത്തിസ്ഗഢ് ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ നിയമവിരുദ്ധമോ നിർബന്ധിതമോ ആയ മതപരിവർത്തനങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകുന്ന ബാനറുകൾ സ്ഥാപിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് പറയാനാവില്ലെന്ന് ഹൈക്കോടതി വിധിച്ചു. ഇതാണ് സുപ്രീംകോടതിയിൽ എത്തിയത്.
ഛത്തീസ്ഗഢ് സംസ്ഥാനത്തിനുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഹാജരായി. സുപ്രീം കോടതിയിൽ ഹർജിക്കാരൻ ഉന്നയിക്കുന്ന നിരവധി വാദങ്ങൾ ഹൈക്കോടതിയിൽ സമർപ്പിച്ച യഥാർത്ഥ വാദങ്ങളുടെ ഭാഗമല്ലെന്ന് അദ്ദേഹം വാദിച്ചു. ഹൈക്കോടതിയുടെ മുന്നിലുള്ള വിഷയം ഹോർഡിംഗുകൾ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ടതാണെന്നും ഹർജിക്കാർ ബന്ധപ്പെട്ട ഗ്രാമസഭകളെ സമീപിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.















