കൊച്ചി: ആവശ്യക്കാർക്ക് അർദ്ധരാത്രി മദ്യമെത്തിച്ച് നൽകുന്ന സിനിമ ജൂനിയർ ആർട്ടിസ്റ്റ് പിടിയിലായി. തിരൂരങ്ങാടി സ്വദേശി അൽക്കൂ എന്ന് വിളിക്കുന്ന ഷെഫീക്കാണ് (34) എക്സൈസ് സംഘത്തിന്റെ പിടിയിലായത്. ഇയാളിൽ നിന്ന് 52 ലിറ്റർ വിദേശമദ്യം പിടിച്ചെടുത്തു. അബ്കാരി നിയമപ്രകാരമാണ് യുവാവിനെതിരെ കേസെടുത്തത്.
നഗരത്തിലെ ബാറുകളും ബിവ്‌റേജസ് ഔട്ട്‌ലെറ്റുകളും അടച്ച ശേഷമാണ് ഷെഫീക്കിന്റെ കച്ചവടം. ഫോൺ വഴിയും വാട്സാപ്പ് വഴിയുമാണ് ഷെഫിക്ക് ആവശ്യക്കാരെ കണ്ടെത്തുന്നത്. ഇരട്ടി വിലയ്‌ക്കായിരുന്നു വിൽപ്പന.
കുറെ നാളായി എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു യുവാവ്. സിനിമ-സീരിയൽ മേഖലയിലെ പ്രമുഖർക്കും ഇയാൾ മദ്യം എത്തിച്ച് നൽകുന്നതായാണ് സൂചന. ഈ ബന്ധങ്ങൾ ഉപയോഗിച്ചാണോ മദ്യം സംഭരിച്ചതെന്ന കാര്യവും പരിശോധിക്കുന്നുണ്ട്.















