തിരുവനന്തപുരം: ക്ഷേത്ര ഭരണത്തിൽ സർക്കാരുകൾ കൈകടത്തരുതെന്ന് വിഎച്ച്പി ജനറൽ സെക്രട്ടറി ബജറംഗ് ലാല്‍ ബാഗ്രാ. ക്ഷേത്രഭൂമിയും ക്ഷേത്ര സ്വർണവും സ്വത്തുക്കളുമെല്ലാം സർക്കാരുകൾ കൈയടക്കിയിരിക്കുകയാണ്. സർക്കാർ ക്ഷേത്ര ഭരണം കൈയടക്കുന്നതാണ് ഏറ്റവും വലിയ പ്രശ്നം.
ക്ഷേത്രഭരണം നടത്താൻ വിശ്വാസികൾക്കറിയാം. ഭരണഘടനയെ മുൻനിർത്തുന്ന സർക്കാരുകൾ ബാലിശമായ രാഷ്‌ട്രീയം കളിക്കുകയല്ല വേണ്ടത്. ക്ഷേത്രങ്ങൾ ഹൈന്ദവ സമൂഹത്തിൻ്റേതാണ്. ശബരിമലയിൽ സ്വർണക്കൊള്ളയാണ് നടന്നത്. രാഷ്‌ട്രീയ ലക്ഷ്യങ്ങളുടെ കേന്ദ്രമായി ക്ഷേത്രങ്ങളെ മാറ്റാൻ അനുവദിക്കരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രണയ ചതിയിലൂടെ മതം മാറ്റം ആദ്യം നടന്നത് കേരളത്തിൽ ആണ്. ഹിന്ദുക്കൾക്കിടയിൽ ബോധവൽക്കരണം നടത്താനാണ് കേരള സ്റ്റോറി സംവിധായകന്റെ ഉദ്ദേശമെങ്കിൽ അതിൽ എന്താണ് തെറ്റ്. സിനിമ ചർച്ച ചെയ്യപ്പെടണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ലത്തീൻ ക്രൈസ്തവരെ പ്രീണിപ്പിക്കാനുളള നിർദ്ദേശങ്ങൾ ജെ ബി കോശി കമ്മീഷൻ റിപ്പോർട്ടിലുണ്ട്. ഹൈന്ദവ താൽപര്യങ്ങളിൽ ഒരു നയവും, മറ്റ് വിഭാഗങ്ങളുടെ കാര്യത്തിൽ മറ്റൊരു നയവുമാണ്. ഹൈന്ദവ വിരുദ്ധമാണ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട്. വോട്ട് ബാങ്ക് മുന്നിൽ കണ്ടാണ് ജെ ബി കമ്മീഷൻ റിപ്പോർട്ട് സർക്കാർ നടപ്പിലാക്കാനൊരുങ്ങുന്നത്.
മതപരിവർത്തനത്തെ പ്രോത്സാഹിപ്പിക്കുന്നതും ഭരണഘടനാ വിരുദ്ധമാണ്. ജാതി സർട്ടിഫിക്കറ്റ് സർക്കാർ ഉദ്യോഗസ്ഥരാണ് നൽകേണ്ടത് ക്രൈസ്തവ പ്രീണന നയത്തിന്റെ ഭാഗമായാണ് സർക്കാർ തെരഞ്ഞെടുപ്പ് കാലത്ത് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുന്നത്. സംവരണം 50 ശതമാനത്തിന് മുകളിലേക്ക് പോകരുതെന്ന് സുപ്രീം കോടതി നിർദേശമുണ്ട്. ജെ ബി കോശി കമ്മീഷൻ റിപ്പോർട്ടിനെതിരെ വിഎച്ച്പി വലിയ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ബജറംഗ് ലാല്‍ ബാഗ്രാ വ്യക്തമാക്കി.















