ടെഹ്റാൻ: ഇസ്രായേലിന്റെ അപ്രതീക്ഷിത ആക്രമണത്തിൽ നടുങ്ങി ഇറാൻ. ശനിയാഴ്ച പുലർച്ചെയാണ് തലസ്ഥാനമായ ടെഹ്റാൻ അടക്കം അഞ്ച് നഗരങ്ങളിൽ യുഎസ് പിന്തുണയോടെ ഇസ്രായേൽ മിസൈലാക്രമണം നടത്തിയത്. സ്ഫോടനം നടന്നതായി ഇറാൻ സ്റ്റേറ്റ് ടെലിവിഷൻ സ്ഥിരീകരിച്ചെങ്കിലും നാശനഷ്ടങ്ങളെക്കുറിച്ചോ ആളപായത്തെക്കുറിച്ചോ കൂടുതൽ വിശദാംശങ്ങൾ നൽകിയിട്ടില്ല.
കോം നഗരത്തിലെ സൈനിക താവളങ്ങൾ ഉൾപ്പെടെ 30 ഓളം ലക്ഷ്യങ്ങളാണ് ആക്രമിച്ചത്. ഇറാനിലെ രഹസ്യാന്വേഷണ മന്ത്രാലയം, പ്രതിരോധ മന്ത്രാലയം എന്നിവ ആക്രമിക്കപ്പെട്ടതായി റിപ്പോർട്ടുണ്ട്. മധ്യ ടെഹ് റാനിലെ അതീവ സുരക്ഷാ മേഖലയിൽ സ്ഥിതി ചെയ്യുന്ന പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനിയുടെ ഓഫീസിന് സമീപവും മിസൈൽ പതിച്ചെന്നും റിപ്പോർട്ടുണ്ട്. സ്ഫോടനം നടക്കുമ്പോൾ 86 കാരനായ ഖമേനി ഓഫീസിൽ ഉണ്ടായിരുന്നോ എന്ന് വ്യക്തമല്ല. ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം രൂക്ഷമായതിന് ശേഷം ഖമേനി പൊതുമധ്യത്തിൽ പ്രത്യക്ഷപ്പെട്ടിട്ടല്ല.
ആക്രമണത്തിൽ അമേരിക്കയും പങ്കാളിയാണെന്ന് വ്യക്തമാക്കുന്ന വീഡിയോ ഡൊണാൾഡ് ട്രംപ് പുറത്തുവിട്ടിട്ടുണ്ട്. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡിലെ അംഗങ്ങളോടും സായുധ സേനയും ആയുധങ്ങൾ ഉപേക്ഷിക്കണമെന്നും അല്ലെങ്കിൽ മരണത്തെ അഭിമുഖീകരിക്കേണ്ടി വരുമെന്നും ഇനിയുള്ള മണിക്കൂറുകൾ നിർണ്ണായകമാണെന്നും ട്രംപിന്റെ എക്സ് സന്ദേശത്തിൽ പറയുന്നു.
ഇറാന് തലസ്ഥാനമായ ടെഹ്റാനിലെ സ് ഫോടനത്തിൽ നിന്ന് കനത്ത പുക ഉയർന്നതായി ദൃക് സാക്ഷികൾ പറഞ്ഞു. നിലവിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത്, ടെഹ്റാനിലെ ഇന്ത്യൻ എംബസി പൗരൻമാർക്ക് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.















