ടെഹ്‌റാൻ: പശ്ചിമേഷ്യൻ യുദ്ധം ശക്തമാകവേ ഹോർമുസ് കടലിടുക്ക് അടച്ചതായി ഇറാൻ പ്രഖ്യാപിച്ചു . ജലപാതയിലൂടെ കടന്നുപോകാൻ ശ്രമിക്കുന്ന കപ്പലിന് കത്തിക്കുമെന്ന് ഇറാന്റെ ഇസ്ളാമിക് റെവല്യൂഷനറി ഗാർഡ് കോർപ്‌സ് (ഐആർജിസി) മുന്നറിയിപ്പ് നൽകി.
ഐആർജിസി മേധാവി ബ്രിഗേഡിയർ ജനറൽ സർദാർ ഇബ്രാഹിം ജബാരിയാണ് ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടൽ പ്രഖ്യാപിച്ചത്. “ഹോർമുസ് കടലിടുക്ക് അടച്ചിരിക്കുന്നു. ആരെങ്കിലും കടന്നുപോകാൻ ശ്രമിച്ചാൽ റെവല്യൂഷണറി ഗാർഡുകളുടെയും നാവികസേനയുടെയും അംഗങ്ങൾ കപ്പലുകൾക്ക് തീയിടും”, ജബ്ബാരി മുന്നറിയിപ്പ് നൽകി. എന്നാൽ യുഎസ് സെൻട്രൽ കമാൻഡ് ഇറാന്റെ അവകാശവാദം തള്ളി രംഗത്തെത്തി. ഹോർമുസ് കടലിടുക്ക് തുറന്നിരിക്കുകയാണെന്ന് യുഎസ് അവകാശപ്പെട്ടു.
പേർഷ്യൻ ഗൾഫിനെ ഒമാൻ ഉൾക്കടലുമായും ആഗോള കടൽ പാതകളുമായും ബന്ധിപ്പിക്കുന്ന ഏകദേശം 33 കിലോമീറ്റർ (21 മൈൽ) വീതിയുള്ള ഇടുങ്ങിയതും വളഞ്ഞതുമായ ജലപാതയാണ് ഹോർമുസ് കടലിടുക്ക്. ഈ പാതയെ പ്രാദേശികമായി ഇറാനും ഒമാനുംനിയന്ത്രിക്കുന്നുണ്ടെങ്കിലും വാണിജ്യ കപ്പലുകൾക്ക് സഞ്ചരിക്കാൻ അവകാശമുള്ള ഒരു അന്താരാഷ്‌ട്ര ജലപാതയായി ഹോർമുസ് വ്യാപകമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്.
ആഗോള വ്യാപാരത്തിന്റെ കേന്ദ്രബിന്ദുവാണ് ഹോർമുസ്. സൗദി അറേബ്യ, കുവൈത്ത്, ഇറാഖ്, ഖത്തർ, ബഹ്‌റെയിൻ, യുഎഇ, ഇറാൻ എന്നിവിടങ്ങളിൽ നിന്നുള്ള എണ്ണയും വാതകവും കൊണ്ടുപോകുന്നത് ഹോർമുസിലൂടെയാണ്.















