ആലപ്പുഴ: ചാരുംമൂട് കുടശ്ശനാട്ടിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞു. വിരണ്ടോടിയ ആന നിരവധി വാഹനങ്ങൾ തകർത്തു. തിരുമണിമംഗലം മഹാദേവര്‍ ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് സംഭവം. പാലക്കൽത്തറ അഭിമന്യു എന്ന ആനയാണ് ഇടഞ്ഞത്.
ഇന്നലെ രാത്രി ആറാട്ടിനിടെയാണ് ആന ഇടഞ്ഞത്. ആനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പാപ്പാൻ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. മേളവുമായി ബന്ധപ്പെട്ട കലാകാരൻമാരുടെ വാഹനങ്ങളും നിർത്തിയിട്ടിരുന്ന കാറുകളും ആന തകർത്തു. ഏറെ നേരം വിരണ്ടോടിയ ആന പ്രദേശത്ത് തമ്പടിക്കുകയും ചെയ്തു. മണിക്കൂറുകൾക്ക് ശേഷം മയക്കുവെടി വെച്ചാണ് ഒടുവിൽ ആനയെ തളച്ചത്.
ഇതേ ആനയെ കഴിഞ്ഞ ദിവസം മുതുകുളം പാണ്ഡവർകാവ് ദേവി ക്ഷേത്രത്തിലും എഴുന്നള്ളത്തിന് കൊണ്ടുവന്നിരുന്നു. എന്നാൽ ആനയുടെ വലതു കാലിലെ വലിയ മുറിവ് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ക്ഷേത്രോപദേശക സമിതിയുടെയും ഉത്സവ കമ്മിറ്റിയുടെയും നിർദ്ദേശപ്രകാരം ആനയെ മാറ്റുകയായിരുന്നു.
സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയലുള്ളതാണ് ആന. വലതു കാലിലെ ഉണങ്ങാത്ത മുറിവ് കാരണം നടക്കാൻ പോലും ആന പ്രയാസപ്പെട്ടിരുന്നു. വിരണ്ടോടുന്ന സമയത്ത് പോലും വലതു കാൽ നിലത്ത് ചവിട്ടാൻ ആനയ്‌ക്ക് സാധിച്ചിരുന്നില്ലെന്ന് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. ആനയെ എഴുന്നള്ളിച്ചതിൽ ഗുരുതര അനാസ്ഥയുണ്ടായി എന്ന ആക്ഷേപം ശക്തമാണ്. നിലവിൽ ദേവസ്വം ബോർഡിന്റെ ഉമസ്ഥതയിലുള്ള ആനകളെ ഉത്സവത്തിന് ക്ഷേത്രത്തിലേക്ക് നൽകുന്നില്ല. ഇതോടെയാണ് സ്വകാര്യ വ്യക്തികളുടെ ആനകളെ എഴുന്നള്ളിക്കേണ്ടിവരുന്നത്.















