കൊച്ചി: കടൽ വെള്ളരി വേട്ട കേസിൽ ഇ ഡി കുറ്റപത്രം സമർപ്പിച്ചു. കവരത്തി പി എം എൽ എ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. രണ്ട് കേസുകളിലായി നാല് പ്രതികളാണുള്ളത്.
ലക്ഷദ്വീപിൽ നിന്നും കവരത്തി വനം വകുപ്പ് 234 കിലോ വെള്ളരി പിടികൂടിയിരുന്നു. മുക്ബിൽ എന്നയാളിൽ നിന്നും 52 വെള്ളരിയും പിടിച്ചെടുത്തിരുന്നു. വനംവകുപ്പ് കേസിന്റെ തുടർച്ചയായാണ് ഇഡിയുടെ അന്വേഷണം.
കടുവ, പുലി, ആന എന്നീ ജീവികളെപ്പോലെ വന്യജീവി സംരക്ഷണ നിയമത്തിലെ ഒന്നാം ഷെഡ്യൂളില്‍ ഉള്‍പ്പെടുന്ന, അതീവ സംരക്ഷണം ആവശ്യമായ ജീവികളാണ് കടല്‍ വെള്ളരി. ഇവയെ വേട്ടയാടുന്നതും പിടികൂടുന്നതും ഇന്ത്യയില്‍ പൂര്‍ണ്ണമായും നിരോധിച്ചിട്ടുണ്ട്. ഒപ്പം കച്ചവടം ചെയ്യുന്നതും, കച്ചവടത്തിനായി ഉപയോഗിക്കുന്നതും അന്താരാഷ്‌ട്ര തലത്തില്‍ തന്നെ വലിയ കുറ്റമാണ്.
വെള്ളരിയുടെ ആകൃതിയിലുള്ള ഒരിനം കടൽ ജീവിയാണ് കടൽ വെള്ളരി എന്നറിയപ്പെടുന്നത്. ചൈന ഉൾപ്പടെയുള്ള തെക്കു കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലാണ് ഇവ ഉപയോഗിക്കപ്പെടുന്നത്. സൂപ്പ് ഉൾപ്പെടെയുള്ള ഭക്ഷണമായും മരുന്നിനുമായിട്ടാണ് ഇവയെ വാങ്ങുന്നത്. കോടികളാണ് അന്താരാഷ്‌ട്ര വിപണിയിൽ ഇവയുടെ മൂല്യം.















