ആലപ്പുഴ: ആലപ്പുഴയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ മുതിർന്ന നേതാവ് ജി സുധാകരനെ അവഗണിച്ച് മടങ്ങി. അനുനയ നീക്കത്തിന്റെ ഭാഗമായി ഇടഞ്ഞുനിൽക്കുന്ന ജി.സുധാകരനുമായി പിണറായി കൂടിക്കാഴ്ച നടത്തുമെന്ന അഭ്യൂഹങ്ങൾപരന്നിരുന്നു.
വിവിധ പരിപാടികളിൽ പങ്കെടുക്കാൻ ആലപ്പുഴയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻസുധാകരന്റെ വീടിനടുത്തുള്ള മങ്കൊമ്പിലെ എസി റോഡ് ഉദ്ഘാടനച്ചടങ്ങു കഴിഞ്ഞ് മുഖ്യമന്ത്രി പെരുമ്പളം പാലത്തിന്റെ ഉദ്ഘാടന സ്ഥലത്തേക്ക് പോയി. ഇതോടെയാണ് മുഖ്യമന്ത്രി സുധാകരന്റെ വീട്ടിൽ എത്തില്ലെന്ന് വ്യക്തമായത്.
പെരുമ്പളം പാലത്തിന്റെ ഉദ്ഘാടനച്ചടങ്ങിന്റെ ലൈവ് സുധാകരന്റെ ഫേസ്ബുക്ക് പേജിൽ ഇന്ന് രാവിലെ മുതൽ നൽകിയിരുന്നു. എന്നാൽ മുഖ്യമന്ത്രി എത്തില്ലെന്ന് വ്യക്തമായതോടെ ഫേസ്ബുക്കിൽനിന്ന് ലൈവ് നീക്കംചെയ്തു. എന്നാൽ പാലം ഉദ്ഘാടനച്ചടങ്ങിന്റെ ലൈവ് ഫേസ്‌ബുക്ക് പേജിൽ പോസ്റ്റ് ചെയ്തത് സുധാകരന്റെ അറിവോടെയായിരുന്നില്ലെന്നാണ് വിവരം. അനുമതിയില്ലാതെ അഡ്മിനാണ് ലൈവിട്ടതെന്നാണ് ജി.സുധാകരൻ നൽകുന്ന വിശദീകരണം. ഉദ്ഘാടനത്തിന്റെ ലൈവിട്ടതോടെ സുധാകരൻ പാർട്ടിയോട് അടുക്കുന്നു എന്നതരത്തിൽ സിപിഎംഎ കേന്ദ്രങ്ങൾ വാർത്തകൾ പ്രചരിപ്പിച്ചിരുന്നു.
ജി സുധാകരൻ പൊതുമരാമത്ത് മന്ത്രിയായിരുന്ന കാലത്താണ് കായലിന് കുറുകെ നിർമ്മിച്ച സംസ്ഥാനത്തെ ഏറ്റവും നീളമേറിയ പാലമായ പെരുമ്പളം പാലത്തിന്റെ ഡിസൈൻ തയ്യാറാക്കിയത്.















