ആലപ്പുഴ : നാളെ രാവിലെ 11ന് മുൻ മന്ത്രി ജി.സുധാകരൻ മാധ്യമങ്ങളെ കാണും. സി. പി. എമ്മിൽ നിന്നുണ്ടായ അവഗണന കുറിച്ച് വിശദീകരിച്ചും പാർട്ടി അംഗത്വം പുതുക്കുന്നില്ലന്നും അറിയിച്ച് ഫെയ്സ് ബുക്ക്’ പോസ്റ്റിട്ടശേഷം ആദ്യമായാണ് സുധാകരൻ മാധ്യമങ്ങളോട് പ്രതികരിക്കുന്നത്.
പത്ര സമ്മേളനത്തിൽ ജി. സുധാകരന്റെ രാഷ്‌ട്രീയ പ്രഖ്യാപനം ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു. ഇതോടെ അമ്പലപ്പുഴയിലെ മത്സരം ചർച്ചയാകുന്നു എന്ന പ്രത്യേകതയുണ്ട്.
സിപിഎം വിട്ടു കോൺഗ്രസ് സ്ഥാനാർഥി ആകുമെന്ന് ദിവസങ്ങളായി പ്രചരിക്കുന്ന അഭ്യൂഹങ്ങൾക്കു മുൻമന്ത്രി ജി. സുധാകരൻ വ്യാഴാഴ്ച വിരാമമിടാൻ പോകുന്നു എന്ന പ്രചാരണം രാഷ്‌ട്രീയ വൃത്തങ്ങളിലുണ്ട്. അദ്ദേഹം അമ്പലപ്പുഴയിൽ സിപിഎമ്മിനെതിരെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരത്തിനിറങ്ങിയേക്കുമെന്നാണ് സൂചന. രാവിലെ 11 മണിക്ക് പുന്നപ്രയിലെ വീട്ടിലാണ് സുധാകരൻ പത്രസമ്മേളനം നടത്തുന്നത്
അദ്ദേഹം കഴിഞ്ഞയാഴ്ച മാധ്യമങ്ങളെ കാണുമെന്നു പറഞ്ഞെങ്കിലും പിന്നീട് വേണ്ടെന്നുവെച്ചു. ഇതിനിടെ അനുനയവുമായി അടവ് നയവുമായി സി.പി.എമ്മിലെ ഉന്നത നേതാക്കൾ പലരും സന്ദർശിച്ചിട്ടും അദ്ദേഹം വഴങ്ങിയിരുന്നില്ല.ഇതിനിടെ നിലപാട് അറിയിക്കുന്നതിന് സുധാകരൻ മാധ്യമപ്രവർത്തകരെ ഉൾപ്പെടുത്തി വാട്‌സാപ്പ് ഗ്രൂപ്പും ഉണ്ടാക്കിയിട്ടുണ്ട്.
ഇത്തവണ മത്സരിക്കാൻ സന്നദ്ധത അറിയിച്ചിരുന്നെങ്കിലും സിപിഎം അവഗണിച്ചതാണ് സുധാകരനെ പ്രധാനമായും ചൊടിപ്പിച്ചത്. സിറ്റിങ് എംഎൽഎ എച്ച്.സലാം തന്നെ അമ്പലപ്പുഴയിൽ സിപിഎം സ്ഥാനാർഥി ആയേക്കും എന്നാണ് സൂചന . കഴിഞ്ഞ തവണ 11,125 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സലാം അമ്പലപ്പുഴയിൽ വിജയിച്ചത്. അതിന് മുമ്പ് സുധാകരനായിരുന്നു അമ്പലപ്പുഴയിൽ ജയിച്ചത്.
അമ്പലപ്പുഴയിൽ സുധാകരൻ സ്വതന്ത്രനായി മത്സരിക്കുകയാണെങ്കിൽ യു.ഡി.എഫ്. പിന്തുണച്ചേക്കുമെന്നാണ് റിപ്പോർട്ട്.















