ആലപ്പുഴ: പൊളിറ്റിക്കൽ ക്രിമിനലുകൾ ആരെന്ന് ജി. സുധാകരൻ വ്യക്തമാക്കണമെന്ന് ബിജെപി ആലപ്പുഴ സൗത്ത് ജില്ലാ അദ്ധ്യക്ഷൻ സന്ദീപ് വാചസ്പതി ആവശ്യപ്പെട്ടു. സുധാകരൻ സിപിഎം പ്രധാനിയായി വാഴുമ്പോഴാണ് കൃഷ്ണപിള്ള സ്മാരകം തകർത്തത്. അന്ന് ആലപ്പുഴയിൽ ജി സുധാകരൻ അറിയാതെ ഇല പോലും അനങ്ങില്ല എന്നായിരുന്നു അവസ്ഥ. കൃഷ്ണപിള്ള സ്മാരകം തകർത്തത് സിപിഎമ്മുകാരാണ്. ഇത് സംബന്ധിച്ച് ജി സുധാകരന് വ്യക്തമായ അറിവുണ്ട്. പൊളിറ്റിക്കൽ ക്രിമിനലുകൾക്കെതിരെയാണ് തന്റെ പോരാട്ടം എന്ന് സുധാകരൻ പറയുന്നു. അങ്ങനെയാണെങ്കിൽ സ്മാരകം തകർത്തതിന് പിന്നിൽ ആരെന്ന് ജി സുധാകരൻ വ്യക്തമാക്കണമെന്നും സന്ദീപ് വാചസ്പതി മാദ്ധ്യമങ്ങളോട് പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് നിരവധി ഗൂഢാലോചനകൾ നടന്നിട്ടുണ്ടെന്ന് വി. എസ് അച്യുതാനന്ദൻ ആരോപിച്ചിരുന്നു. രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ കേസ് അട്ടിമറിച്ചു എന്നായിരുന്നു ആരോപണം. അന്നത്തെ പാർട്ടി സെക്രട്ടറി ചന്ദ്രബാബുവിനെ അടക്കം ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിട്ടുണ്ട്. സജി ചെറിയാനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിട്ടില്ല. അന്വേഷണം കൂടുതൽ നടത്തിയാൽ പാർട്ടിയിലെ ദിവ്യന്മാർ കുടുങ്ങും എന്നുള്ളതുകൊണ്ടാണോ കൂടുതൽ അന്വേഷണം നടത്താതിരുന്നത്. സജി ചെറിയാനും രമേശ് ചെന്നിത്തലയും തമ്മിലുള്ള ബന്ധമാണോ അന്വേഷണം മുന്നോട്ടു പോകാതിരിക്കാൻ കാരണം. രാഷ്‌ട്രീയ ക്രിമിനലുകൾക്കെതിരെയാണ് പോരാട്ടമെങ്കിൽ കൃഷ്ണപിള്ള സ്മാരകം തകർത്തത് ആരെന്ന് സുധാകരൻ വ്യക്തമാക്കണം. അല്ലെങ്കിൽ സുധാകരന്റെ പോരാട്ടത്തിന് രാഷ്‌ട്രീയപ്രസക്തിയില്ല എന്ന് പറയേണ്ടി വരും.
കഴിഞ്ഞ തവണ അമ്പലപ്പുഴയിൽ എച്ച് സലാം സ്ഥാനാർത്ഥിയായപ്പോൾ രക്തസാക്ഷി മണ്ഡപത്തിൽ പോസ്റ്ററുകൾ ഉയർന്നു. എച്ച് സലാം എസ്ഡിപിഐ ഏജൻറ് എന്ന് ആരോപിച്ചത് ബിജെപി അല്ല. സിപിഎമ്മിലെ ഒരു വിഭാഗമാണ്. ഇതിനെപ്പറ്റി സുധാകരന് അറിവുണ്ട്. ഇക്കാര്യവും സുധാകരൻ വെളിപ്പെടുത്തണം. നിരവധി ചോദ്യങ്ങൾക്ക് ഉത്തരം പറയാനുള്ള ബാധ്യത ജി സുധാകരനുണ്ട്. സുധാകരൻ മൗനം വെടിയണമെന്നും സന്ദീപ് വാചസ്പതി ആവശ്യപ്പെട്ടു.















