പൂനെ: ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട പൂനെ സ്വദേശി സന്തോഷ് ജഗ്ദാലെയുടെ മകൾ അസാവരി ജഗ്ദാലെയ്‌ക്ക് മഹാരാഷ്‌ട്ര സർക്കാർ ജോലി നൽകി. പൂനെ മുനിസിപ്പൽ കോർപ്പറേഷനിൽ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിയാണ് നിയമനം ലഭിച്ചത്.
2025 ഏപ്രിൽ 22-ന് പഹൽഗാമിലെ ബൈസരൺ മെഡോസിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട 26 പേരിൽ ഒരാളായിരുന്നു സന്തോഷ് ജഗ്ദാലെ.
മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും നേരിട്ട് ഇടപെട്ടാണ് പ്രത്യേക പരിഗണനയോടെ ഈ ഉന്നത തസ്തികയിൽ നിയമനം ഉറപ്പാക്കിയത്.
ആക്രമണത്തിന് പിന്നാലെ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് 50 ലക്ഷം രൂപ ധനസഹായവും സർക്കാർ ജോലിയും വാഗ്ദാനം ചെയ്തിരുന്നു. അസാവരിയുടെ വിദ്യാഭ്യാസ യോഗ്യത പരിഗണിച്ച് ഉയർന്ന തസ്തിക നൽകണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭാ എം.പി മേധാ കുൽക്കർണി ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു.
ബുധനാഴ്ച പൂനെ മേയർ മഞ്ജുഷ നാഗ്പുരെയിൽ നിന്നും ആസാവാരി നിയമന ഉത്തരവ് ഏറ്റുവാങ്ങി. തന്റെ പിതാവിന്റെ അനുഗ്രഹമാണ് ഈ നേട്ടമെന്നും കുടുംബത്തിനു താങ്ങാവാൻ ഈ ജോലി സഹായിക്കുമെന്നും അസാവരി പ്രതികരിച്ചു.















