തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെ തീപിടുത്തത്തിന് പിന്നാലെ രോഗികൾ മരിച്ചെന്ന ആരോപണവുമായി ബന്ധുക്കൾ. ബൈക്ക് അപകടത്തെ തുടർന്ന് സർജിക്കൽ ഐസിയുവിൽ ചികിത്സയിലായിരുന്ന നെയ്യാറ്റിൻകര സ്വദേശി സനീഷിന്റെ കുടുംബമാണ് രംഗത്ത് എത്തിയത്. തീപിടുത്തത്തിന് ശേഷമാണ് സനീഷിന്റെ സ്ഥിതി ഗുരുതരമായതെന്നാണ് ബന്ധുകളുടെ പരാതി.
ഇക്കഴിഞ്ഞ 17 ന് രാവിലെയാണ് മെഡിക്കൽ കോളജിലെ സർജിക്കൽ ഐസിയുവിൽ വെന്റിലേറ്റർ പൊട്ടിത്തെറിച്ച് തീപിടിത്തമുണ്ടായത്. 18ന് രാത്രിയാണ് സനീഷ് മരിച്ചത്. പൊട്ടിത്തെറിച്ച വെന്റിലേറ്റർ യൂണിറ്റ് ഉപയോഗിച്ചിരുന്നത് സനീഷിനു വേണ്ടിയാണെന്നു ബന്ധുക്കൾ ആരോപിച്ചു.
ഓയൂർ സ്വദേശി കൃഷ്ണകുട്ടിയുടെ നില വഷളായതും ഐസിയു മാറ്റത്തിന് ശേഷമെന്ന് ബന്ധു ആരോപിക്കുന്നു. ചൊവ്വാഴ്ച 12.45 നാണ് കൃഷ്ണൻകുട്ടി മരിച്ചത്. തീപിടുത്തത്തിന് പിന്നാലെ രോഗികളെ ഐസിയുവിൽ നിന്നും മറ്റൊരിടത്തേക്ക് മാറ്റിയിരുന്നു.
അതേസമയം, ആരോപണം നിഷേധിച്ച് മെഡിക്കൽ കോളേജ് അധികൃതർ രംഗത്തെത്തി. ഗുരുതരാവസ്ഥയിലായിരുന്ന രോഗികളാണ് മരിച്ചതെന്നും ഇതിന് തീപിടുത്തവുമായി ബന്ധമില്ലെന്നും മെഡിക്കൽ കോളേജ് അധികൃതർ പറഞ്ഞു.















