തിരുവനന്തപുരം: കേരളത്തിൽ എത്തി വിവാഹിതയായ മൊണോലിസ ഭോസ്ലയുടെ ജനന സർട്ടിഫിക്കറ്റ് പുറത്തു വന്നതോടെ വെട്ടിലായി സിപിഎം നേതൃത്വം. വിവാഹത്തിന് നേതൃത്വം നൽകിയ മന്ത്രി വി. ശിവൻകുട്ടി, സിപിഎം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദൻ, എ. എ റഹീം എം.പിയും അടക്കമുള്ളവർ പ്രതിക്കൂട്ടിലായേക്കുമെന്നാണ് സൂചന. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിപ്പിച്ചതിന് മധ്യപ്രദേശ് പോലീസ് എഫ്ഐആറിട്ട് കേസെടുത്തു എന്നാണ് റിപ്പോർട്ട്. വ്യാജ രേഖ ചമയ്‌ക്കൽ, ശൈശവ വിവാഹ നിരോധന നിയമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയെന്നാണ് വിവരം.
2009 ഡിസംബർ 30 ന് വൈകിട്ട് 5.30 നാണ് മൊണോലിസ ജനിച്ചത് എന്നാണ് ജനന സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതുപ്രകാരം മൊണോലിസക്ക് പ്രായം 16 ആണ്. 2027 ഡിസംബർ 30 ന് മാത്രമെ വിവാഹ പ്രായമാകുവെന്നിരിക്കെയാണ് വിവാഹം കഴിപ്പിച്ച് നൽകിയ സിപിഎം നേതാക്കൾക്ക് കുരുക്ക് മുറുകുന്നത്. ഒരു ബാല വിവാഹമാണ് തിരുവനന്തപുരത്ത് അരങ്ങറേിയത് എന്നാണ് ഇതിൽ നിന്നും മനസ്സിലാകുന്നത് . വ്യാജ രേഖ നൽകിയായിരുന്നു വിവാഹം രജിസ്റ്റർ ചെയ്തത് എന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്.
എന്നാൽ മൊണൊലിസയ്‌ക്ക് 18 ആയി എന്നായിരുന്നു വിവാഹത്തിന് മുൻകൈ എടുത്തവരുടെ വാദം. വിവാഹത്തിന് ശേഷമുള്ള വാർത്ത സമ്മേളനത്തിൽ ഒരു ആധാർ പെൺകുട്ടിയും ഭർത്താവ് ഫർമാനും ഉയർത്തി കാട്ടിയിരുന്നു. ഇതിൽ 18 വയസ് കഴിഞ്ഞു എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഇത് വ്യാജമാണോ എന്ന സംശയമാണ് നിലവിൽ ഉയരുന്നത്.
കൊച്ചിയിൽ സിനിമ ഷൂട്ടിംഗിന് എന്ന് പറഞ്ഞാണ് മൊണോലിസയേയും പിതാവിനെയും കൊണ്ടു വന്നത്. അച്ഛനെ അവിടെ നിർത്തിയ ശേഷം പെൺകുട്ടിയെ പൂവാറിൽ എത്തിക്കുകയും വിവാഹം നടത്തുകയുമായിരുന്നു.
വിവാഹത്തിന് പിന്നാലെ പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി വിശ്വഹിന്ദു പരിഷത്ത് അടക്കമുള്ള സംഘടനകൾ സംസ്ഥാന പൊലീസ് മേധാവിക്ക് അടക്കം പരാതി നൽകിയിരുന്നു. യഥാത്ഥ ജനന സർട്ടിഫിക്കറ്റ് പുറത്തു വന്നതോടെ നിയമ നടപടികൾ കൂടുതൽ ശക്തമാക്കാൻ ഒരുങ്ങുകയാണ് സംഘടനകൾ. മധ്യപ്രദേശ് പൊലീസും കേസിൽ തുടർ നടപടികൾ കൊക്കൊള്ളുകയാണ്.















