ന്യൂഡൽഹി: വയനാട് ഉരുൾപൊട്ടൽ അടക്കമുള്ള ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കായി അനുവദിച്ച 311.95 കോടി രൂപ കേരളം ഇതുവരെ കൈപ്പറ്റിയിട്ടില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ലോക്സഭയിൽ വെളിപ്പെടുത്തി.
തുക അനുവദിക്കുന്നത് കേന്ദ്രമാണെങ്കിലും അത് അപേക്ഷിച്ചു വാങ്ങേണ്ട ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനാണെന്ന് മന്ത്രി ഓർമ്മിപ്പിച്ചു. ലോക്സഭയിലെ ചോദ്യോത്തര വേളയിലാണ് കേരള സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന കണക്കുകൾ മന്ത്രി നിരത്തിയത്.
വയനാട്ടിലെ ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിലെ റിസ്ക് മിറ്റിഗേഷൻ പ്രോജക്ടിനായി 72 കോടി രൂപയും, തിരുവനന്തപുരം നഗരത്തിലെ രണ്ടാം ഘട്ട അർബൻ ഫ്ലഡ് റിസ്ക് മാനേജ്‌മെന്റിനായി 222.22 കോടി രൂപയും, വയനാടിന് പുറമെയുള്ള വനമേഖലകളിലെ കാട്ടുതീ തടയുന്നതിനായി 17.73 കോടി രൂപയുമാണ് കേന്ദ്രം അനുവദിച്ചത്. മുമ്പ് നൽകിയ ഫണ്ടുകളുടെ വിനിയോഗ സർട്ടിഫിക്കറ്റ് കൃത്യമായി സമർപ്പിച്ചാൽ മാത്രമേ അടുത്ത ഘട്ടത്തിലുള്ള ഫണ്ടുകൾ അനുവദിക്കാൻ സാധിക്കൂ എന്നും മന്ത്രി വ്യക്തമാക്കി.















