പത്തനംതിട്ട: ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ പൈങ്കുനി ഉത്രം മഹോത്സവം ഭക്തിനിർഭരമായ ചടങ്ങുകളോടെ പുരോഗമിക്കുന്നു. ഉത്സവത്തിന്റെ നാലാം ദിനമായ ഇന്ന് സന്നിധാനത്ത് തിരക്ക് കുറവായതിനാൽ സുഖദർശനം നടത്തിയാണ് ഭക്തർ മലയിറങ്ങുന്നത്. മണ്ഡല-മകരവിളക്ക് കാലത്തെ അപേക്ഷിച്ച് ഭക്തജനത്തിരക്ക് കുറവായതിനാൽ വലിയ ക്യൂ നിൽക്കാതെ തന്നെ തീർത്ഥാടകർക്ക് അയ്യപ്പദർശനം സാധ്യമാകുന്നുണ്ട്.
തിരക്ക് കുറവായതിനാൽ പമ്പയിൽ നിന്നും സന്നിധാനത്തേക്കുള്ള യാത്രയും ദർശനവും സുഗമമാണ്. വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്ത് എത്തുന്നവർക്കും തത്സമയം എത്തുന്നവർക്കും വലിയ കാത്തുനിൽപ്പില്ലാതെ ദർശനം പൂർത്തിയാക്കി മടങ്ങാൻ കഴിയുന്നുണ്ട്.
പത്തു ദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിന് ഏപ്രിൽ ഒന്നിന് പമ്പാനദിയിൽ നടക്കുന്ന ആറാട്ടോടെ സമാപനമാകും. മാർച്ച് 31-ാം തീയതി രാത്രി ശരംകുത്തിയിൽ വച്ച് പള്ളിവേട്ട നടക്കും. ആറാട്ട് കഴിഞ്ഞ് തിരിച്ചെഴുന്നള്ളത്ത് സന്നിധാനത്ത് എത്തിയ ശേഷം കൊടിയിറക്കി രാത്രി 10 മണിക്ക് ഹരിവരാസനം പാടി നട അടയ്‌ക്കും.















