കോഴിക്കോട്: കോഴിക്കോട് നോർത്ത് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി അഹമ്മദ് ദേവർകോവിലിനെതിരെ വീണ്ടും ഗുരുതര ആരോപണവുമായി മുൻ യുത്ത് ലീഗ് നേതാവ് ഷമീർ പയ്യനങ്ങാടി . പോപ്പുലർ ഫ്രണ്ടിന്റെ നിർദ്ദേശപ്രകാരം ജോലി ചെയ്തിരുന്ന ആളാണ് അഹമ്മദ് ദേവർകോവിലെന്നും പിഎഫ്ഐയെ നിരോധിച്ച സമയത്ത് സർക്കാർ നടപടികൾ ഭീകരസംഘടനയ്‌ക്ക് ചോർത്തി നൽക്കിയെന്നും ഷമീർ പയ്യനങ്ങാടി ആരോപിച്ചു.
അന്ന് നിരോധിച്ച റിഹാബ് ഫൗണ്ടേഷന്റെ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും അഹമ്മദ് ദേവർകോവിലും .ഐഎൻഎൽ വൈസ് പ്രസിഡൻറായ മുഹമ്മദ് സുലൈമാനിയും ഇതുവരെ രാജിവെച്ചിട്ടില്ല. പിഎഫ്ഐക്ക് വേണ്ടി അഹമ്മദ് ദേവർകോവിൽ ഫണ്ട് സ്വരൂപിച്ച് നൽകിയിരുന്നു. 20 പേരുടെ ജീവൻ കവർന്ന താനൂർ ബോട്ടപകടത്തിലൂടെ പോലും പണമുണ്ടാക്കിയ ആളാണ് അഹമ്മദ് ദേവർകോവിൽ. അപകടത്തിന് ശേഷം ബോട്ടിന്റെ ലൈസൻസ് റദ്ദാക്കിയിരുന്നു. ഇത് വീണ്ടും അനുവദിക്കാൻ അഹമ്മദ് ദേവർകോവിൽ പണം വാങ്ങിയെന്നും ഷമീർ പയ്യനങ്ങാടി ചൂണ്ടിക്കാട്ടി.
വ്യക്തമായ തെളിവുകൾ സഹിതം പോലീസിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും ഷമീർ പയ്യനങ്ങാടി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഐഎൻഎൽ സംസ്ഥാന പ്രസിഡന്റ് കൂടിയായ അഹമ്മദ് ദേവർ കോവിലിന് നിരോധിത മത ഭീകരവാദ സംഘടനയുമായി ബന്ധമുണ്ടെന്ന് കാണിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും ഷമീർ പയ്യനങ്ങാടി പരാതി നൽകിയിട്ടുണ്ട്. കോഴിക്കോട് സോണൽ ഓഫീസിനാണ് പരാതി കൈമാറിയിരിക്കുന്നത്.
രണ്ടര വർഷത്തോളം മന്ത്രിയായിരുന്ന സമയത്ത് അധികാരം ഉപയോഗിച്ച് വൻ സാമ്പത്തിക ക്രമക്കേടുകൾ നടത്തിയെന്നും ഇക്കാര്യങ്ങൾ അന്വേഷിക്കണമെന്നും പരാതിയിൽ പറയുന്നു. പിഎസ്സി മെമ്പറാകാൻ സമദ് മാസ്റ്റർ എന്ന വ്യക്തിയിൽ നിന്നും 40 ലക്ഷം രൂപ വാങ്ങിയിട്ടുണ്ട്. പാർട്ടിക്കുള്ളിൽ ഇക്കാര്യം ഉന്നയിച്ചപ്പോൾ വലിയ രീതിയിൽ എതിർപ്പ് നേരിടേണ്ടി വന്നു. ഇതോടെയാണ് തനിക്ക് രാജിവച്ച് പുറത്തുവരേണ്ടി വന്നു എന്നും പരാതിയിൽ പറയുന്നു. ഷമീർ പയ്യനങ്ങാടി നിരന്തരം ആരോപണം ഉന്നയിച്ചിട്ടും അത് നിഷേധിക്കാനോ ഇതിനെതിരെ നിയമനടപടി സ്വീകരിക്കാനോ ദേവർകോവിൽ ഇതുവരെ തയ്യാറായിട്ടില്ലെന്നത് സംശയം ബലപ്പെടുത്തുകയാണ്.















