ന്യൂഡല്‍ഹി : പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന വാര്‍ത്തകള്‍ തള്ളി കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രി ഹര്‍ദീപ് സിംഗ് പുരി . ഇത്തരം വ്യാജവാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും പരിഭ്രാന്തി സൃഷ്ടിക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പടിഞ്ഞാറൻ ഏഷ്യയിലെ സംഘർഷങ്ങൾ ആഗോള വിപണിയെ ബാധിക്കുന്ന സാഹചര്യത്തിൽ ഊർജം, വിതരണ ശൃംഖല, അത്യാവശ്യ സാധനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ആഗോള സാഹചര്യം സർക്കാർ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ‘എക്സിൽ’ പങ്കുവെച്ച പ്രസ്താവനയിൽ അദ്ദേഹം പറഞ്ഞു. രാജ്യത്തുടനീളം ഇന്ധനവും മറ്റ് അത്യാവശ്യ സാധനങ്ങളും തടസമില്ലാതെ ലഭ്യമാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘ആഗോള സാഹചര്യം നിരന്തരം മാറിക്കൊണ്ടിരിക്കുകയാണ്. ഊര്‍ജ്ജം, വിതരണ ശൃംഖലകള്‍, അവശ്യ സാധനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട സംഭവവികാസങ്ങള്‍ ഞങ്ങള്‍ തത്സമയം നിരീക്ഷിച്ചുവരികയാണ്.ഇന്ധനം, ഊര്‍ജ്ജം, മറ്റ് അവശ്യവസ്തുക്കള്‍ എന്നിവ തടസ്സമില്ലാതെ ലഭ്യമാക്കുന്നതിനായി ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവരുന്നു. ഉയര്‍ന്നുവരുന്ന വെല്ലുവിളികളെ നേരിടാന്‍ പൂര്‍ണ്ണ സജ്ജമാണ്.
ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന പ്രചാരണം പൂര്‍ണ്ണമായും തെറ്റാണ്. ഇത്തരമൊരു നിര്‍ദ്ദേശം ഭാരത സര്‍ക്കാരിന്റെ പരിഗണനയിലില്ലെന്ന് വ്യക്തമാക്കുന്നു.ഇത്തരം സാഹചര്യങ്ങളില്‍ കിംവദന്തികള്‍ പ്രചരിപ്പിക്കാനും പരിഭ്രാന്തി സൃഷ്ടിക്കാനും ശ്രമിക്കുന്നത് അങ്ങേയറ്റം ഉത്തരവാദിത്തരഹിതവും ദോഷകരവുമാണ്’- കേന്ദ്രമന്ത്രി എക്‌സില്‍ കുറിച്ചു. ആഗോള അനിശ്ചിതത്വങ്ങൾക്കിടയിലും വെല്ലുവിളികളെ നേരിടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ അധികൃതർ കൃത്യസമയത്തും സജീവമായും പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൃത്യസമയത്തുള്ള ഏകോപിത നടപടികള്‍ തുടരുമെന്നും മന്ത്രി ഹര്‍ദീപ് സിംഗ് പുരി വ്യക്തമാക്കി.
കഴിഞ്ഞ ഒരു മാസത്തിനിടെ അന്താരാഷ്‌ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 70 രൂപയില്‍ നിന്ന് ഏകദേശം 122 രൂപയായി കുതിച്ചുയര്‍ന്നത് ലോകത്ത് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയതായി കേന്ദ്രമന്ത്രി പറഞ്ഞു. ഈ ക്രൂഡ് ഓയില്‍ വില വർദ്ധനവ് കാരണം യൂറോപ്പ്, വടക്കേ അമേരിക്ക, തെക്കുകിഴക്കന്‍ ഏഷ്യ, ആഫ്രിക്ക തുടങ്ങിയ മേഖലകളില്‍ ഇന്ധനവിലയില്‍ 20 മുതല്‍ 50ശതമാനം വരെ വര്‍ധനവുണ്ടായതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നത് ഉത്തരവാദിത്തമില്ലാത്തതും ദോഷകരവുമായ പ്രവൃത്തിയാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസം പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി രാജ്യത്ത് ലോക്ക്ഡൗൺ ഉണ്ടായേക്കാമെന്ന ആശങ്ക പരസ്യമായി പ്രകടിപ്പിച്ചിരുന്നു.















