കൊല്ലം: ചോദ്യങ്ങൾക്ക് മുന്നിൽ വീണ്ടും മുഖംതിരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കൊല്ലത്ത് നടന്ന വാർത്താസമ്മേളനത്തിൽ പാർട്ടി മാധ്യമങ്ങൾക്ക് മാത്രം മറുപടി നൽകി മുഖ്യമന്ത്രി മടങ്ങിയത് നാടകീയ രംഗങ്ങൾക്ക് വഴിതെളിച്ചു. മറ്റ് മാധ്യമപ്രവർത്തകർ ഉന്നയിച്ച ചോദ്യങ്ങളെ അവഗണിച്ച മുഖ്യമന്ത്രിയുടെ നടപടി വലിയ പ്രതിഷേധത്തിന് കാരണമായി.
50 മിനിറ്റ് നീണ്ട വാർത്താസമ്മേളനത്തിൽ ആദ്യ 30 മിനിറ്റും എഴുതിത്തയ്യാറാക്കിയ കാര്യങ്ങൾ മുഖ്യമന്ത്രി വായിച്ചുതീർത്തു. ചോദ്യങ്ങൾക്കായി അനുവദിച്ച സമയം പാർട്ടി ചാനലായ കൈരളിക്കും, മുഖപത്രമായ ദേശാഭിമാനിക്കും വേണ്ടി മാത്രമായി നീക്കിവെച്ചു. മറ്റ് മാധ്യമങ്ങൾ പലതവണ ചോദ്യങ്ങൾ ഉന്നയിച്ചിട്ടും മുഖ്യമന്ത്രി അവരോട് പ്രതികരിക്കാൻ തയ്യാറായില്ല.
വാർത്താസമ്മേളനം പെട്ടെന്ന് അവസാനിപ്പിച്ച് എഴുന്നേറ്റ മുഖ്യമന്ത്രിയോട്, മറുപടി നൽകാത്തതിനെതിരെ മാധ്യമപ്രവർത്തകർ പ്രതിഷേധം രേഖപ്പെടുത്തി. പിന്നെന്തിനാണ് ഞങ്ങളെ ഇങ്ങോട്ട് ക്ഷണിച്ചത് എന്ന മാധ്യമപ്രവർത്തകരുടെ ഉറക്കെയുള്ള ചോദ്യം കേട്ട് സീറ്റിലേക്ക് തിരികെ വന്നിരുന്ന മുഖ്യമന്ത്രി ചോദ്യങ്ങൾ മനസ്സിലുണ്ടായാൽ പോരെന്നും സമയം കഴിഞ്ഞതുകൊണ്ടാണ് പോകുന്നതെന്നും മറുപടി നൽകി.
പതിവായി പാർട്ടി മാധ്യമങ്ങൾ മുൻകൂട്ടി തയ്യാറാക്കി നൽകുന്ന ചോദ്യങ്ങൾക്ക് മാത്രം മറുപടി നൽകി ‘സേഫ് സോണിൽ’ നിൽക്കുന്ന മുഖ്യമന്ത്രിയുടെ രീതി ഇത്തവണ പാളി. വിയോജിപ്പുകളെയും ചോദ്യം ചെയ്യലുകളെയും ഭയക്കുന്ന ഒരു ഭരണാധികാരിയുടെ ഭാവമാണ് കൊല്ലത്ത് ഇന്ന് ദൃശ്യമായത്.















