കൊച്ചി/വാഷിങ്ടണ്‍: പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ കേരളത്തിലെ പാചകവാതക പ്രതിസന്ധിക്ക് പരിഹാരമായി വിയറ്റ്‌നാം കപ്പല്‍ കൊച്ചി തീരത്തെത്തി. യുദ്ധം കാരണം ഇന്ധന നീക്കം തടസ്സപ്പെടുമെന്ന ആശങ്ക നിലനില്‍ക്കെയാണ് ‘അപ്പോളോ ഓഷ്യന്‍’ എന്ന കപ്പല്‍ 9,000 മെട്രിക് ടണ്‍ എല്‍പിജിയുമായി പുതുവൈപ്പിന്‍ ടെര്‍മിനലില്‍ എത്തിയത്. മംഗലാപുരം തീരത്ത് 16,000 മെട്രിക് ടണ്‍ എല്‍പിജി എത്തിച്ച കപ്പല്‍, അവിടെ 7,000 ടണ്‍ ഇറക്കിയ ശേഷമാണ് ബാക്കിയുള്ളവ കൊച്ചിയിലെത്തിച്ചത്. കേരളത്തിന് ഇത് വലിയ ആശ്വാസം നല്‍കുന്ന നീക്കമാണ്.
പുതുവൈപ്പിന്‍ ടെര്‍മിനലില്‍ നിന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ വിവിധ പ്ലാന്റുകളിലേക്ക് ഗ്യാസ് എത്തിക്കും. തുടര്‍ന്ന് ഉടന്‍ തന്നെ ഉപഭോക്താക്കളിലേയ്‌ക്ക് എത്തിക്കുന്നതായിരിക്കും. ഗ്യാസ് എത്തുന്നതോടെ നിലവിലെ പ്രതിസന്ധിക്ക് കുറവ് ഉണ്ടാകും. സംഘര്‍ഷമേഖലയായ ഹോര്‍മുസ് കടലിടുക്ക് കടന്നാണ് കപ്പല്‍ സുരക്ഷിതമായി എത്തിയത് എന്നത് ശ്രദ്ധേയമാണ്.
അതിനിടെ, ഇറാനുമായുള്ള യുദ്ധത്തില്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കി ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാമര്‍ രംഗത്തെത്തി. ഇറാനിലേക്ക് സൈന്യത്തെ അയക്കാന്‍ ബ്രിട്ടന്‍ ഉദ്ദേശിക്കുന്നില്ലെന്ന് അദ്ദേഹം അറിയിച്ചു. ‘ഇത് ഞങ്ങളുടെ യുദ്ധമല്ല, ഇതിലേക്ക് വലിച്ചിഴയ്‌ക്കപ്പെടാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതിനായുള്ള നയതന്ത്ര ശ്രമങ്ങള്‍ തുടരും.’ – കെയ്ർ സ്റ്റാമര്‍ പറഞ്ഞു.
എന്നാല്‍, നേരിട്ട് യുദ്ധത്തില്‍ പങ്കെടുക്കില്ലെങ്കിലും, ഇറാനിലെ ലക്ഷ്യസ്ഥാനങ്ങള്‍ ആക്രമിക്കുന്നതിനായി അമേരിക്കയ്‌ക്ക് ബ്രിട്ടീഷ് സൈനിക താവളങ്ങള്‍ ഉപയോഗിക്കാന്‍ ലണ്ടന്‍ അനുമതി നല്‍കിയിട്ടുണ്ട്. ഹോര്‍മുസ് കടലിടുക്കിലെ ഗതാഗതം പുനഃസ്ഥാപിക്കാനാണ് ബ്രിട്ടന്‍ മുന്‍ഗണന നല്‍കുന്നത്. പശ്ചിമേഷ്യയില്‍ യുദ്ധം ആറാഴ്ചയ്‌ക്കുള്ളില്‍ തീര്‍ക്കുമെന്ന് ട്രംപ് ഭരണകൂടം അവകാശപ്പെടുമ്പോഴും, യൂറോപ്യന്‍ രാജ്യങ്ങള്‍ കരുതലോടെയുള്ള ചുവടുവെപ്പുകളാണ് നടത്തുന്നത്. കേരളത്തെ സംബന്ധിച്ചിടത്തോളം ഇന്ധന നീക്കം പുനരാരംഭിച്ചത് വലിയ ആശ്വാസമാണ് നല്‍കുന്നത്.
അതേസമയം, ഇസ്രയേലിനെിരെ വീണ്ടും ഇറാന്‍ ആക്രമണം നടത്തി. വടക്കന്‍ ഇസ്രയേലിലെ പ്രധാന നഗരമായ ഹൈഫയിലെ എണ്ണ ശുദ്ധീകരണശാലയ്‌ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഇതിന് പിന്നാലെ ഇറാന്റെ ആണവ ശേഖരം പിടിച്ചെടുക്കാനുള്ള വന്‍ പദ്ധതിയുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും രംഗത്തെത്തി.















