തളിപ്പറമ്പ്: പൗരാണികമായ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ റിലയൻസ് ഇൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയുടെ ഇളയമകൻ അനന്ത് അംബാനി ദർശനം നടത്തി. വ്യാഴാഴ്ച രാത്രി എട്ട് മണിയോടെ അദ്ദേഹം ക്ഷേത്രസന്നിധിയിൽ എത്തി.
പൊന്നിൻകുടം സമർപ്പിച്ചാണ് അദ്ദേഹം രാജരാജേശ്വരനെ ദർശിച്ചത്. ക്ഷേത്രത്തിലെത്തിയ അനന്ത് അംബാനിയെ ടി.ടി.കെ. ദേവസ്വം പ്രസിഡന്റ് ടി.പി. വിനോദ് കുമാർ, ട്രസ്റ്റി അംഗങ്ങളായ സുബ്രഹ്മണ്യൻ നമ്പൂതിരി, എം.എൻ. നമ്പൂതിരി, ടി.ടി. മാധവൻ, എക്സിക്യുട്ടീവ് ഓഫീസർ കെ.പി. വിനയൻ എന്നിവർ ചേർന്ന് സ്വീകരിച്ചു.
ക്ഷേത്രത്തിന്റെ വികസന പ്രവർത്തനങ്ങൾക്കായി 10 കോടി രൂപ അദ്ദേഹം വാഗ്ദാനം ചെയ്തു. ഇതിന്റെ ആദ്യഘട്ടമായി മൂന്ന് കോടി രൂപയുടെ ചെക്ക് ദേവസ്വം ഭാരവാഹികൾക്ക് കൈമാറി.
മാങ്ങാട് കെ.എ.പി ഗ്രൗണ്ടിൽ ഹെലികോപ്ടറിൽ ഇറങ്ങിയ അനന്ത് അംബാനി കാർ മാർഗമാണ് രാജരാജേശ്വര ക്ഷേത്ര ത്തിലെത്തിയത്. വ്യാഴാഴ്ച വൈകിട്ടോടെ അദ്ദേഹം ക്ഷേത്രത്തിലെത്തുമെന്ന് ഭാരവാഹികൾക്ക് നേരത്തേ ലഭിച്ച അറിയിപ്പിനെ തുടർന്ന് പോലീസ് സൂരക്ഷ ഏർപ്പെടുത്തിയിരുന്നു. ഏകദേശം അരമണിക്കൂറോളം ക്ഷേത്രത്തിൽ ചെലവഴിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്.















