ലക്നൗ: പാകിസ്ഥാൻ ബന്ധമുള്ള ഭീകരവാദ മൊഡ്യൂളിനെ ഉത്തർപ്രദേശ് ആന്റി ടെററിസ്റ്റ് സ്ക്വാഡ് ( യുപി എടിഎസ് ) വിജയകരമായി തകർത്തു. ‘ഗസ്‌വ-ഇ-ഹിന്ദ്’ (രാജ്യത്തിനെതിരായ യുദ്ധം) ആശയത്തിൽ വിശ്വസിച്ച് ഇന്ത്യയുടെ സമാധാന അന്തരീക്ഷം തകർക്കാനും രാജ്യത്ത് ഇസ്ലാമിക ഭരണം സ്ഥാപിക്കാനും ലക്ഷ്യമിട്ട നാല് ഭീകരരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ടെലിഗ്രാം, സിഗ്നൽ, ഇൻസ്റ്റാഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി ഇവർ പാകിസ്ഥാനിലെ ഹാൻഡ്‌ലർമാരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു. രാഷ്‌ട്രീയ നേതാക്കളെയും പ്രധാന സ്ഥാപനങ്ങളെയും നിരീക്ഷിക്കാനും വിവരങ്ങൾ കൈമാറാനും പാക് ഏജന്റുകൾ ഇവർക്ക് നിർദ്ദേശം നൽകിയിരുന്നു. പിടിയിലായ നാല് പേരിൽ പ്രധാനി മീററ്റ് സ്വദേശിയായ സാഖിബ് (25) എന്നയാളാണ്. ഇയാളുടെ സഹായിയായ അർബാബും (20), വികാസ് ഗെഹ്‌ലാവത് (27), ലോകേഷ് (19) എന്നിവരാണ് അറസ്റ്റിലായത്.
റെയിൽവേ സംവിധാനങ്ങൾ തകർക്കാനായിരുന്നു ഇവരുടെ പ്രധാന നീക്കം. ഗാസിയാബാദ്, അലിഗഡ്, ലക്നൗ തുടങ്ങിയ നഗരങ്ങളിലെ റെയിൽവേ സിഗ്നൽ ബോക്സുകൾ ഇവർ നിരീക്ഷിച്ചിരുന്നു. ലക്നൗവിലെ ചാർബാഗ് റെയിൽവേ സ്റ്റേഷന് സമീപമുള്ള സിഗ്നലിംഗ് ഉപകരണങ്ങൾക്ക് സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് തീയിടാൻ പദ്ധതിയിട്ടിരുന്നെങ്കിലും നടപ്പിലാക്കുന്നതിന് തൊട്ടുമുമ്പ് പോലീസ് ഇവരെ പിടികൂടുകയായിരുന്നു. ചെറിയ രീതിയിലുള്ള തീവെപ്പ് സംഭവങ്ങൾ ചിത്രീകരിച്ച് പാക് ഏജന്റുകൾക്ക് അയച്ചുകൊടുക്കുകയും ഇതിന് പകരമായി ക്യുആർ കോഡ് (QR Code) വഴി പണം കൈപ്പറ്റുകയും ചെയ്തിരുന്നതായി എടിഎസ് കണ്ടെത്തി.















