മലപ്പുറം: സ്വന്തം കുടുംബത്തെ ക്രൂരമായി കൊലപ്പെടുത്തി നിയമത്തിന് മുന്നില്‍ നിന്ന് ഒളിച്ച് നടന്ന പ്രതിയെ ഒരു പതിറ്റാണ്ടിന് ശേഷം പോലീസ് പിടികൂടി. അരീക്കോട് സ്വദേശി ഷെരീഫിനെയാണ് ബംഗളൂരുവില്‍ വെച്ച് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. 2012-ല്‍ നടന്ന നാടിനെ നടുക്കിയ കൊലപാതകക്കേസിലെ പ്രതിയായ ഇയാള്‍ ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു.
2012 ജൂലൈ 21-ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെരുന്നാള്‍ വസ്ത്രങ്ങള്‍ എടുത്തു മടങ്ങുകയായിരുന്ന ഷെരീഫും കുടുംബവും സഞ്ചരിച്ച സ്‌കൂട്ടര്‍ വെള്ളക്കെട്ടിലേക്ക് മറിഞ്ഞെന്നായിരുന്നു ഇയാള്‍ നാട്ടുകാരെ വിശ്വസിപ്പിച്ചത്. തന്റെ രണ്ടു വയസ്സുള്ള മകള്‍ ഹൈഫയുടെ മൃതദേഹവുമായി സമീപത്തെ വീട്ടിലെത്തിയാണ് ഷെരീഫ് ‘അപകട’ വിവരം അറിയിച്ചത്. എന്നാല്‍ പോലീസ് അന്വേഷണത്തില്‍ ഇത് കൃത്യമായി ആസൂത്രണം ചെയ്ത കൊലപാതകമാണെന്ന് തെളിഞ്ഞു.
ഭാര്യ സാബിറ (21), മക്കളായ ഫാത്തിമ ഫിദ (4), ഹൈഫ (2) എന്നിവരെ മനഃപൂര്‍വ്വം വെള്ളക്കെട്ടിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. ഭാര്യയുടെ പേരില്‍ എടുത്തിരുന്ന 10 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കുക എന്നതായിരുന്നു കൊലപാതകത്തിന് പിന്നിലെ പ്രധാന ലക്ഷ്യം. ഈ പണം ഉപയോഗിച്ച് പുതിയ വിവാഹം കഴിച്ച് സുഖമായി ജീവിക്കാന്‍ വേണ്ടിയാണ് സ്വന്തം ചോരയെ ഷെരീഫ് ഇല്ലാതാക്കിയത്. കേസ് അന്വേഷിച്ച സംഘം 76-ാം ദിവസം തന്നെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
കേസില്‍ വിചാരണ തുടങ്ങാനിരിക്കെ പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. തുടര്‍ന്ന് 2015 ഏപ്രില്‍ 22-ന് ഒളിവില്‍ പോയ ഇയാളെക്കുറിച്ച് പിന്നീട് വിവരമൊന്നുമുണ്ടായിരുന്നില്ല. 12 വര്‍ഷത്തോളം വിവിധ സ്ഥലങ്ങളില്‍ വേഷം മാറി കഴിഞ്ഞിരുന്ന ഷെരീഫിനെ സൈബര്‍ സെല്ലിന്റെയും ഇന്റലിജന്‍സിന്റെയും സഹായത്തോടെയാണ് ബംഗളൂരുവില്‍ നിന്ന് പോലീസ് പിടികൂടിയത്. പ്രതിയെ ഉടന്‍ തന്നെ കേരളത്തിലെത്തിച്ച് കോടതിയില്‍ ഹാജരാക്കും.















