തിരുവനന്തപുരം: വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച തിരുവനന്തപുരം സ്വദേശി കൃഷ്ണലാൽ മരണശേഷവും ആറുപേർക്ക് പുതുജീവൻ പകർന്ന് മടങ്ങി. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചതിനെ തുടർന്ന് കൃഷ്ണലാലിന്റെ കുടുംബം അവയവദാനത്തിന് സന്നദ്ധത അറിയിക്കുകയായിരുന്നു.
വിവിധ ആശുപത്രികളിലായി കഴിയുന്ന രോഗികൾക്കാണ് ഈ അവയവങ്ങൾ നൽകുന്നത്. എയർ ആംബുലൻസ് മാർഗ്ഗം കോട്ടയം മെഡിക്കൽ കോളേജിലേക്ക് ഹൃദയം എത്തിക്കും. ഒരു വൃക്ക തിരുവനന്തപുരം മെഡിക്കൽ കോളേജിനും മറ്റൊന്ന് കിംസ് ആശുപത്രിക്കുമാണ് നൽകുന്നത്.
കരൾ കിംസ് ആശുപത്രിയിലെ രോഗിക്കായി ദാനം ചെയ്യും. നേത്രപടലങ്ങൾ തിരുവനന്തപുരം കണ്ണാശുപത്രിക്ക് കൈമാറും.
വെൽഡിംഗ് തൊഴിലാളിയായ കൃഷ്ണലാൽ ഏപ്രിൽ ഒന്നാം തീയതി രാത്രി സാധനങ്ങൾ വാങ്ങാൻ സൈക്കിളിൽ പോകുമ്പോഴാണ് കാറിടിച്ച് അപകടത്തിൽപ്പെട്ടത്. ഉടൻ തന്നെ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില വഷളാവുകയും മസ്തിഷ്ക മരണം സംഭവിക്കുകയുമായിരുന്നു.
കൃഷ്ണലാൽ ഇനി ആറുപേരുടെ ജീവിതത്തിലൂടെ ലോകം കാണും.















