തൃശൂർ: കോൺഗ്രസിനെതിരെ വീണ്ടും പണം തട്ടിപ്പ് പരാതി. തൃശൂർ മുരിയാടാണ് ‘മുണ്ടക്കൈ ചൂരൽമല മോഡൽ’ തട്ടിപ്പ് നടന്നത്. വീട് നിർമാണത്തിന്റെ പേരിൽ പണം പിരിച്ച ശേഷം വഞ്ചിച്ചതായാണ് ആരോപണമുയരുന്നത്. മുൻ പഞ്ചായത്ത് പ്രസിഡൻറ് വി കെ ബാലകൃഷ്ണന്റെ പേരിലായിരുന്നു പണപ്പിരിവ്.
സ്വന്തം വീടെന്ന് സ്വപ്നം യാഥാർത്ഥ്യമാകാതെ ആറുമാസം മുമ്പ് ബാലകൃഷ്ണൻ മരിച്ചു. ഭാര്യ ക്യാൻസർ രോഗത്തെത്തുടർന്ന് കിടപ്പിലാണ്. നിലവിൽ വാടക വീട്ടിലാണ് ബാലകൃഷ്ണന്റെ കുടുംബം കഴിയുന്നത്. അഞ്ചു വർഷത്തോളം പഞ്ചായത്ത് പ്രസിഡന്റും ദീർഘകാലം കോൺഗ്രസിന്റെ മണ്ഡലം പ്രസിഡന്റും ആയിരുന്നു ബാലകൃഷ്ണൻ.
‘ബാലേട്ടന് ഒരു വീട്’ എന്ന പേരിൽ സംഭാവന സ്വീകരിക്കാൻ ആപ്പ് അടക്കം ക്രമികരിച്ചിരുന്നു. മുണ്ടക്കൈ ചൂരൽമല ധനസമാഹരണ രീതിയിലായിരുന്നു മുരിയാടും ആപ്പ് ഉപയോഗിച്ചത് . 2023 ലാണ് ആപ്പ് ഉപയോഗിച്ച് പണപ്പിരിവ് നടത്തിയത്. എന്നാൽ വീടോ പണമോ ഇതുവരെയും കോൺഗ്രസ് കുടുംബത്തിന് കൈമാറിയില്ല രണ്ടര ലക്ഷം രൂപ വരെ ആപ്പിലൂടെ ലഭിച്ചതായി അറിവുണ്ടെന്ന് കുടുംബം പറഞ്ഞു. നിരവധി പേർ നേരിട്ടും ധനസമാഹരണ കമ്മിറ്റിക്ക് പണം നൽകിയിട്ടുണ്ടെന്നും കുടുംബം പറയുന്നു.















