തിരുവനന്തപുരം: ഹരിയാന സീറ്റ് കോഴയിൽ പണം കൈപ്പറ്റിയ കോൺഗ്രസ് നേതാക്കളായ കെസി വേണുഗോപാലിനും കൊടിക്കുന്നിൽ സുരേഷിനുമെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി പരാതിക്കാരൻ ഗൗരവ് കുമാർ. മഹിളാ കോൺഗ്രസ് ജനറൽ സെക്രട്ടറിയായിരുന്ന ഭാര്യ സുചിത്രാദേവിക്ക് നിയമസഭാ സീറ്റ് വാഗ്‌ദാനംചെയ്‌ത് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, പ്രിയങ്ക ഗാന്ധി എംപി, കൊടിക്കുന്നിൽ സുരേഷ് എംപി എന്നിവർ നടത്തിയ തട്ടിപ്പിന്റെ കൂടുതൽ വിശദാംശങ്ങളാണ് ഗൗരവ് കുമാർ വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തിയത്.
കെ സി വേണുഗോപാൽ, വേണുഗോപാലിന്റെ പിഎ അനസ് അലി, കൊടിക്കുന്നിൽ സുരേഷ് എംപി, പ്രിയങ്ക ഗാന്ധിയുടെ പിഎ ശദാബ് അഹമ്മദ് ഖാൻ എന്നിവർക്കെതിരെ ഡൽഹി പൊലീസ് കേസെടുത്തിട്ടുണ്ട്. കൊടിക്കുന്നിൽ സുരേഷ് പണം കൈപ്പറ്റുന്നതിന് മുൻപായി താനുമായി നടത്തിയ വാട്സാപ്പ് ചാറ്റിന്റെ സ്ക്രീൻഷോട്ട് ഗൗരവ് കുമാർ പുറത്തുവിട്ടു.
ഭാര്യയ്‌ക്ക് ബവാനാ സീറ്റ് വാഗ്‌ദാനം ചെയ്‌ത് നാല് കോടിയിലേറെ രൂപ ആദ്യം കൈക്കലാക്കി, പിന്നീട് സീറ്റ് നൽകിയില്ല. തുടർന്ന് മറ്റ് പല പദവികളും നൽകാമെന്ന് പറഞ്ഞ് മൂന്ന് കോടിയിലേറെ രൂപയും കോൺഗ്രസ് നേതാക്കൾ കൈക്കലാക്കി. ഈ ഇനത്തിൽ ഏഴ് കോടിയിലേറെ രൂപയാണ് നഷ്ടമായത്.
“പി എ ആയ അനസ് അലി മുഖേനെ 75 ലക്ഷം രൂപ വേണുഗോപാലിന് കൊടുത്തു. ഇതിൽ ഒരുപൈസയും തിരിച്ചുതന്നിട്ടില്ല. വേണുഗോപാൽ ഡൽഹിയിലെ വസതിയിൽവെച്ച് നേരിട്ടാണ് പണം കൈപ്പറ്റിയത്. സീറ്റ് ലഭിക്കാതായപ്പോൾ ഭാര്യയ്‌ക്ക് മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്, ദേശീയ സെക്രട്ടറി പദവികളും വേണുഗോപാൽ വാഗ്‌ദാനം ചെയ്തു. തന്നെ അറിയില്ലെന്നും പണം വാങ്ങിയിട്ടില്ലെന്നും ഇപ്പോൾ വേണുഗോപാലിന് എങ്ങനെയാണ് പറയാനാകുക” ഗൗരവ് കുമാര്‍ ചോദിച്ചു.
“ഒന്നരക്കോടി രൂപയാണ് കൊടിക്കുന്നിൽ സുരേഷിന് നൽകിയത്. ഇതിൽ 15 ലക്ഷം രൂപ തിരികെ ലഭിച്ചു. കയ്യിലാണ് പണം നൽകിയത്. പണം കൊടുത്തിട്ടില്ലെന്ന് കൊടിക്കുന്നിൽ പറയുന്നത് എങ്ങനെയാണ്? 10 ലക്ഷം രൂപ കെ സി വേണുഗോപാലിന്റെ പി എ അനസ് തിരികെ നൽകി. 12 ലക്ഷം രൂപ ഇനിയും അനസ് നൽകാനുണ്ട്. ആവശ്യപ്പെട്ടപ്പോഴെല്ലാം അനസിന് പണം നൽകി.എല്ലാ കാര്യങ്ങളും പ്രിയങ്ക ഗാന്ധിക്ക് അറിയാം. പരാതി നൽകാൻ പോകുന്നു എന്നറിഞ്ഞ് പ്രിയങ്കയുടെ പിഎ ശദാബ് അഹമ്മദ് ഖാൻ ഇന്ത്യ വിട്ടു”. ഗൗരവ് കുമാര്‍ പറഞ്ഞു. ശദാബുമായുള്ള വാട്സാപ്പ് ചാറ്റും ഗൗരവ് പുറത്തുവിട്ടു.
രാഹുലിനും പലതവണ പരാതി അയച്ചിട്ടുണ്ട്. പണം തിരികെ ലഭിക്കുന്നതിനെക്കുറിച്ച് വേണുഗോപാലും പ്രിയങ്കയും മറുപടി നൽകിയില്ലെങ്കിൽ കൂടുതൽ വെളിപ്പെടുത്തലുകൾ ഉണ്ടാകുമെന്നും ഗൗരവ് കുമാർ പറഞ്ഞു.















