ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട നിയമപോരാട്ടത്തില്‍ ഹര്‍ജിക്കാരുടെ നിയമപരമായ അവകാശത്തെ ചോദ്യം ചെയ്ത് സുപ്രീം കോടതി. ശബരിമല ക്ഷേത്രവുമായോ അയ്യപ്പ വിശ്വാസവുമായോ യാതൊരു ബന്ധവുമില്ലാത്തവര്‍ നല്‍കിയ ഹര്‍ജി എന്തിനാണ് പരിഗണിച്ചതെന്ന് ഒമ്പതംഗ ഭരണഘടനാ ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ബി.വി. നാഗരത്ന ആരാഞ്ഞു. യുവതീ പ്രവേശനം ആവശ്യപ്പെട്ട് അയ്യപ്പ ഭക്തരായ ആരും തന്നെ കോടതിയെ സമീപിച്ചിട്ടില്ലെന്ന വസ്തുതയും ജസ്റ്റിസ് ചൂണ്ടിക്കാട്ടി.
സാധാരണഗതിയില്‍ ഇത്തരമൊരു കേസുമായി ആരെങ്കിലും സിവില്‍ കോടതിയെ സമീപിച്ചാല്‍, ആ വിഷയത്തില്‍ അവര്‍ക്കുള്ള ബന്ധം എന്താണെന്നാണ് കോടതി ആദ്യം ചോദിക്കുക. ബന്ധം തെളിയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കേസ് അപ്പോള്‍ തന്നെ തള്ളും. ശബരിമല കേസില്‍ ഹര്‍ജി നല്‍കിയവര്‍ അയ്യപ്പ ഭക്തരല്ല. ഭക്തരല്ലാത്തവര്‍ ഒരു ക്ഷേത്രത്തിലെ ആചാരങ്ങളില്‍ ഇടപെടുന്നത് ശരിയാണോ എന്ന ചോദ്യമാണ് ജസ്റ്റിസ് ഉയര്‍ത്തിയത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചില്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദം ഉന്നയിക്കുമ്പോഴായിരുന്നു ഈ ഇടപെടല്‍. ഹര്‍ജിക്കാരുടെ പശ്ചാത്തലം അന്നേ പരിശോധിച്ചിരുന്നുവെങ്കില്‍ 2006-ല്‍ തന്നെ ഈ കേസ് തള്ളപ്പെടുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസും നിരീക്ഷിച്ചു.
എന്നാല്‍ അഞ്ചംഗ ബെഞ്ച് വിഷയം വിശദമായി പരിഗണിച്ച ശേഷമാണ് വിശാല ബെഞ്ചിന് വിട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജഡ്ജിമാരുടെ നിരീക്ഷണത്തെ പിന്താങ്ങിയ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത, തനിക്ക് മുസ്ലിം പള്ളികളിലെ സ്ത്രീ പ്രവേശനത്തിനായി കോടതിയെ സമീപിക്കാന്‍ കഴിയില്ലെന്ന് ഉദാഹരണമായി പറഞ്ഞു. ഒരു മതവിഭാഗത്തിന്റെ ആചാരങ്ങളില്‍ ഇടപെടാന്‍ മറ്റൊരു വിശ്വാസിക്ക് അവകാശമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പഞ്ചാബില്‍ രജിസ്റ്റര്‍ ചെയ്ത ‘ഇന്ത്യന്‍ യങ് ലോയേഴ്സ് അസോസിയേഷന്‍’ ആണ് ശബരിമല കേസ് ഫയല്‍ ചെയ്തത്. ഇവര്‍ക്ക് ശബരിമലയെക്കുറിച്ചോ അവിടുത്തെ ആചാരങ്ങളെക്കുറിച്ചോ കൃത്യമായ അറിവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ രേഖാമൂലമുള്ള വാദത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
വിശ്വാസവും ഭരണഘടനാപരമായ തുല്യതയും തമ്മിലുള്ള തര്‍ക്കത്തില്‍ ഹര്‍ജിക്കാരുടെ ഉദ്ദേശ്യശുദ്ധി കൂടി വിചാരണയുടെ ഭാഗമാകുന്നു എന്ന സൂചനയാണ് ജസ്റ്റിസ് നാഗരത്നയുടെ ചോദ്യം നല്‍കുന്നത്. കേസില്‍ വരും ദിവസങ്ങളിലും വാദം തുടരും.















