ന്യൂഡൽഹി: ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കണമെന്ന ട്രംപിന്റെ പ്രധാന വെടിനിർത്തൽ ഉപാധി ഇറാൻ തളളി. വെടിനിർത്തൽ കരാർ പ്രഖ്യാപിച്ച് വെറും 24 മണിക്കൂർ പിന്നിടുമ്പോൾ പശ്ചിമേഷ്യ വീണ്ടും കനത്ത യുദ്ധഭീതിയിലേക്ക് നീങ്ങുന്നു.
ഏപ്രിൽ 11-ന് പാകിസ്താനിൽ ഇരുരാജ്യങ്ങളും തമ്മിലുളള നിർണ്ണായക ചർച്ചകൾ നടക്കാനിരിക്കെ, ഇസ്രയേൽ ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ കടലിടുക്ക് അടച്ചിടുമെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ് അറിയിച്ചു. ഇതോടെ അമേരിക്ക- ഇറാൻ സമാധാന ശ്രമങ്ങൾ കൂടുതൽ സങ്കീർണ്ണമാകുന്നതോടൊപ്പം ആഗോള വിപണി വലിയൊരു അനിശ്ചിതത്വത്തെയാണ് നേരിടുന്നത്.
അമേരിക്കയും ഇറാനും സമാധാന കരാറിൽ എത്തിയെങ്കിലും ലെബനനിലെ ഹിസ്ബുളള എന്ന സായുധ സംഘടനയെ ലക്ഷ്യമിട്ട് വ്യാഴാഴ്‌ച്ച ഇസ്രയേൽ തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ വേൃാമാക്രമണം നടത്തി. ബെയ്റൂട്ട്, തെക്കൻ ലെബനൻ തുടങ്ങിയ സ്ഥലങ്ങളിലെ ഹിസ്ബുളള നേതാക്കളെ വധിക്കാൻ വെറും 10 മിനിറ്റിനുളളിൽ 100 മിസൈലുകളാണ് ഇസ്രയേൽ തൊടുത്തത്. ബുധനാഴ്‌ച്ച മാത്രം ബെയ്റൂട്ടിലെ കടകളിലും വീടുകളിലും ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ 182 പേർ മരിക്കുകയും 800-ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വർഷങ്ങളായി ഇസ്രയേലുമായി പോരാടുന്ന ലെബനനിലെ സായുധ സംഘമാണ് ഹിസ്ബുളള. ഇവർക്ക് ഇറാന്റെ ശക്തമായ പിന്തുണയുണ്ട്. വെടിനിർത്തലിനായി സമർപ്പിച്ച പത്തിനം നിർദ്ദേശങ്ങളിൽ ലെബനനിലെ സംഘർഷം അവസാനിപ്പിക്കുക എന്ന നിബന്ധനയും ഉണ്ടായിരുന്നുവെന്നാണ് ഇറാന്റെ വാദം.
ലെബനനിലെ യുദ്ധം അവസാനിപ്പിക്കുന്നത് കരാറിന്റെ ഭാഗമാണെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി ആവർത്തിച്ചു. എന്നാൽ ട്രംപും നെതനൃാഹുവും ഈ വാദം തളളി. അതേസമയം, വെടിനിർത്തൽ ലെബനൻ ഉൾപ്പെടെ എല്ലായിടത്തും ബാധകമാണെന്ന് മധൃസ്ഥനായിരുന്ന പാകിസ്ഥാൻ പ്രധാനമന്ത്രി വ്യക്തമാക്കി.എന്നാൽ ലെബനൻ ഒരിക്കലും കരാറിന്റെ ഭാഗമായിരുന്നില്ലെന്നും ഈ ചർച്ചകൾ തകരുകയാണെങ്കിൽ അതിന്റെ ഉത്തരവാദിത്തം ഇറാനായിരിക്കുമെന്നും അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് മുന്നറിയിപ്പ് നൽകി.
ഹോർമുസ് കടലിടുക്കിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കപ്പൽ ഗതാഗതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. മാരിടൈം ഇന്റലിജൻസ് സ്ഥാപനമായ വിൻവാർഡിന്റെ കണക്കുകൾ പ്രകാരം ബുധനാഴ്‌ച്ച കേവലം 11കപ്പലുകൾ മാത്രമാണ് ഈ പാതയിലൂടെ കടന്നുപോയത്. വ്യാഴാഴ്ച നിരവധി കപ്പലുകളെ ഇറാൻ സൈന്യം തിരിച്ചയച്ചു. ഇറാൻ ഏർപ്പെടുത്തിയ ഓരോ ബാരൽ എണ്ണക്കും ഒരു ഡോളർ വരെ ടോൾ , ലക്ഷക്കണക്കിന് ബാരൽ എണ്ണ കൊണ്ടുപോകുന്ന വലിയ കപ്പലുകൾക്ക് കോടികളുടെ അധിക ബാധ്യത ഉണ്ടാക്കുന്നു. ഇത് അന്താരാഷ്‌ട്ര എണ്ണ വിപണിയിലും കപ്പൽ ഗതാഗത ചെലവിലും വലിയ മാറ്റങ്ങൾ വരുത്തിയേക്കാം.















