ബിര്‍ഭുമി: ബംഗാളിലെ മമത ബാനര്‍ജി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിര്‍ഭുമില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ, തൃണമൂല്‍ കോണ്‍ഗ്രസ് ഭരണത്തിന് കീഴില്‍ ബോംബ് നിര്‍മ്മാണം ഒരു ‘കുടില്‍ വ്യവസായം’ പോലെ വളരുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ബംഗാളില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാലുടന്‍ അനധികൃത കുടിയേറ്റത്തെ സഹായിക്കുന്നവര്‍ക്കെതിരെ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കി.
‘ഇത് മോദിയുടെ ഗ്യാരണ്ടിയാണ്. അവര്‍ എത്ര ശക്തരായാലും അവരെ തിരിച്ചറിഞ്ഞ് ജയിലിലടയ്‌ക്കും,’ അദ്ദേഹം പറഞ്ഞു. തൃണമൂലിന്റെ പ്രശസ്തമായ ‘മാ-മാട്ടി-മാനുഷ്’ മുദ്രാവാക്യത്തെ കടന്നാക്രമിച്ച പ്രധാനമന്ത്രി, അത് വെറും പൊള്ളയായ വാക്കുകള്‍ മാത്രമാണെന്ന് കുറ്റപ്പെടുത്തി. ‘അമ്മമാര്‍ (മാ) കരയുന്നു, മണ്ണ് (മാട്ടി) കുടിയേറ്റക്കാര്‍ കൈക്കലാക്കി, മനുഷ്യര്‍ (മാനുഷ്) ഭയപ്പാടിലാണ്,’ പ്രധാനമന്ത്രി പറഞ്ഞു. രവീന്ദ്രനാഥ ടാഗോര്‍ ഭയമില്ലാത്ത ഒരു സമൂഹത്തെയാണ് വിഭാവനം ചെയ്തതെങ്കില്‍ തൃണമൂലിന്റെ ‘മഹാ ജംഗിള്‍ രാജ്’ അതിന് നേര്‍വിപരീതമായാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2022-ലെ ബിര്‍ഭും (ബോഗ്ടൂയി) അക്രമത്തെക്കുറിച്ച് സൂചിപ്പിച്ച പ്രധാനമന്ത്രി, സ്ത്രീകളെയും കുട്ടികളെയും ജീവനോടെ ചുട്ടുകൊന്നത് മനുഷ്യത്വത്തിന് ഏല്‍പിച്ച കളങ്കമാണെന്ന് പറഞ്ഞു. രാജ്യത്തെ ആദ്യത്തെ ഗോത്രവര്‍ഗ വനിതാ രാഷ്‌ട്രപതിയെ അപമാനിച്ചതിലൂടെ തൃണമൂലിന്റെ അഹങ്കാരവും ഗോത്രവര്‍ഗക്കാരോടുള്ള മനോഭാവവുമാണ് വെളിവായതെന്ന് അദ്ദേഹം ആരോപിച്ചു. ക്രൂരമായ ഈ സര്‍ക്കാരിനെ യാത്രയയക്കാന്‍ ബംഗാളിലെ യുവശക്തി തീരുമാനമെടുത്തു കഴിഞ്ഞു.
ഏപ്രില്‍ 23-നും 29-നും നടക്കാനിരിക്കുന്ന വോട്ടെടുപ്പിലൂടെ ജനങ്ങള്‍ ഇതിന് മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമ ബംഗാളിലെ 294 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ഏപ്രില്‍ 23, 29 തീയതികളില്‍ രണ്ട് ഘട്ടങ്ങളിലായാണ് നടക്കുന്നത്. മേയ് നാലിനാണ് വോട്ടെണ്ണല്‍. ബിര്‍ഭുമിന് പുറമെ അസന്‍സോളിലും പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് റാലികളെ അഭിസംബോധന ചെയ്തു.















