ന്യൂഡൽഹി: വനിതാ സംവരണ ഭേദഗതി ബില്ലിൽ മുന്നൊരുക്കമില്ലെന്ന എഐസിസി അദ്ധ്യക്ഷൻ മല്ലികാർജുന ഖർഗെയുടെ ആരോപണം തള്ളി കേന്ദ്രമന്ത്രി കിരൺ റിജിജു. വനിതാ സംവരണത്തിൽ ‘നീട്ടിവെക്കൽ രാഷ്‌ട്രീയം’ പാടില്ലെന്ന് കിരൺ റിജിജു പറഞ്ഞു. വിശദമായ കത്തിലൂടെ വസ്തുതകൾ നിരത്തിയുള്ള കൊണ്ട് കിരൺ റിജിജു കോൺഗ്രസ് അധ്യക്ഷന് കത്ത് നൽകിയിട്ടുണ്ട്.
പതിറ്റാണ്ടുകളായുള്ള കാത്തിരിപ്പിന് അറുതി വരുത്താൻ സമയമായെന്ന് കത്തിൽ കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടി. 2029-ൽ വനിതാ സംവരണം ഉറപ്പാക്കാൻ മണ്ഡല പുനർനിർണ്ണയ ഭേദഗതികൾ അത്യാവശ്യമാണ്. നടപടിക്രമങ്ങളുടെ പേരിൽ സംവരണം വൈകിക്കുന്നത് സ്ത്രീകൾക്ക് ലഭിക്കേണ്ട നീതിയുടെ നിഷേധമാണ്. ഇതിൽ രാഷ്‌ട്രീയമില്ലെന്നും, രാജ്യത്തെ പുത്രിമാർക്ക് നൽകിയ ഉറപ്പാണെന്നും കേന്ദ്രസർക്കാർ വിശദീകരിച്ചു.
വനിതാ സംവരണ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് ചർച്ചകൾ നടന്നില്ലെന്ന പ്രതിപക്ഷത്തിനറെ വാദം കേന്ദ്രം പൂർണ്ണമായും തള്ളി. പ്രതിപക്ഷ നേതാക്കളുമായി ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും സംവാദം ഇപ്പോഴും തുടരുകയാണ്. ചർച്ചകൾക്കപ്പുറം പ്രവൃത്തിയിലേക്കും തീരുമാനങ്ങളിലേക്കും നീങ്ങേണ്ട സമയമാണിതെന്ന് കേന്ദ്രം കത്തിൽ ചൂണ്ടിക്കാട്ടി.
നാരി ശക്തി വന്ദൻ അധീനിയം എന്നറിയപ്പെടുന്ന വനിതാ സംവരണ നിയമം നടപ്പാക്കുന്നതിന് പിന്തുണ അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്സഭയിലെയും രാജ്യസഭയിലെയും കക്ഷി നേതാക്കൾക്ക് കത്തയച്ചിരുന്നു.പക്ഷപാതപരമായ രാഷ്‌ട്രീയത്തിനപ്പുറമുള്ള ഒരു ചുവടുവെപ്പാണെന്നും സ്ത്രീ ശാക്തീകരണത്തിനുള്ള ശ്രമമാണെന്നും പ്രധാനമന്ത്രി കത്തിൽ പറഞ്ഞു
ഏപ്രിൽ 16 മുതൽ 18 വരെ ഇതുമായി ബന്ധപ്പെട്ട ചരിത്രപരമായ ചർച്ച പാർലമെന്റിൽ നടക്കും. ഈ ദിവസങ്ങളിൽ ഇരു സഭകളിലേയും എംപിമാർക്കായി ബിജെപി ത്രിലൈൻ വിപ്പ് നൽകിയിട്ടുണ്ട്. നാരി ശക്തി വന്ദൻ അധീനിയം (106-ാമത് ഭരണഘടനാ ഭേദഗതി നിയമം, 2023) 2023 സെപ്റ്റംബറിലാണ് ഇരുസഭകളിലും പാസാക്കിയത്.















