കോട്ടയം: ജില്ലയിലെ വിവിധ പാടശേഖരങ്ങളിൽ നെല്ലുസംഭരണം അനിശ്ചിതത്വത്തിലായതോടെ കർഷകർ കടുത്ത ദുരിതത്തിൽ. ചങ്ങനാശ്ശേരിക്ക് സമീപമുള്ള കുറിച്ചി കക്കുഴി ആലപ്പാട്ടുചാൽ പാടശേഖരത്തിൽ കൊയ്‌ത്തു കഴിഞ്ഞ് 21 ദിവസം പിന്നിട്ടിട്ടും നെല്ല് സംഭരിക്കാൻ സപ്ലൈകോ തയ്യാറാകാത്തതിനെത്തുടർന്ന് കർഷകർ കോട്ടയം പാഡി ഓഫീസ് ഉപരോധിച്ചു.
കൊയ്ത നെല്ല് പാടത്ത് കിടന്ന് നശിക്കുന്നു 42 ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന ആലപ്പാട്ടുചാൽ പാടശേഖരത്തിലെ നൂറുകണക്കിന് ക്വിന്റൽ നെല്ലാണ് നിലവിൽ പാടത്ത് കൂട്ടിയിട്ടിരിക്കുന്നത്. സാധാരണ നിലയിൽ കൊയ്‌ത്ത് കഴിഞ്ഞ് മൂന്ന് ദിവസത്തിനുള്ളിൽ നെല്ല് സംഭരിക്കണമെന്നാണ് ചട്ടം. എന്നാൽ ആഴ്ചകൾ പിന്നിട്ടിട്ടും അധികൃതർ തിരിഞ്ഞുനോക്കാത്തത് കർഷകരെ കടുത്ത സമ്മർദ്ദത്തിലാക്കിയിരിക്കുകയാണ്. മില്ലുടമകളുടെ ചൂഷണമെന്ന് ആക്ഷേപം സപ്ലൈകോയും മില്ലുടമകളും ചേർന്ന് തങ്ങളെ ചൂഷണം ചെയ്യുകയാണെന്നാണ് കർഷകരുടെ പ്രധാന പരാതി.
അമിത കിഴിവ്: നെല്ലിന് 10 ശതമാനം വരെ കിഴിവ് (താര) നൽകിയാൽ മാത്രമേ സംഭരിക്കൂ എന്ന നിലപാടിലാണ് മില്ലുടമകൾ.
മഴ ഭീഷണി: വേനൽമഴ ശക്തമാകുന്നതോടെ നെല്ല് നനയുമെന്ന ഭയത്തിലാണ് കർഷകർ. മഴ പെയ്ത് നെല്ല് നശിക്കുന്ന അവസ്ഥയുണ്ടാക്കി കർഷകരെ സമ്മർദ്ദത്തിലാക്കി കുറഞ്ഞ വിലയ്‌ക്ക് നെല്ല് തട്ടിയെടുക്കാനാണ് മില്ലുടമകൾ ശ്രമിക്കുന്നതെന്നും ഇവർ ആരോപിക്കുന്നു.
സ്ത്രീ കർഷകരുടെ പ്രതിഷേധം: സ്ത്രീ കർഷകർ ഏറ്റവും കൂടുതലുള്ള പാടശേഖരങ്ങളിലൊന്നാണ് കുറിച്ചിയിലേത്. വായ്പയെടുത്തും മറ്റും കൃഷിയിറക്കിയ തങ്ങളെ പാഡി ഓഫീസർമാരും സർക്കാർ ഉദ്യോഗസ്ഥരും ചേർന്ന് ചതിക്കുകയാണെന്ന് കർഷകർ പറയുന്നു.
വരും വർഷങ്ങളിൽ കൃഷി തുടരണോ എന്ന കാര്യത്തിൽ കർഷകർക്കിടയിൽ വലിയ ആശങ്ക നിലനിൽക്കുന്നുണ്ട്. അർഹമായ പരിഗണന ലഭിച്ചില്ലെങ്കിൽ അടുത്ത വർഷം മുതൽ കൃഷി നിർത്തിവെക്കാനാണ് ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ മിക്ക പാടശേഖര സമിതികളുടെയും തീരുമാനം. കർഷക സമരം ശക്തമായതോടെ, നെല്ലുസംഭരണം സംബന്ധിച്ച് ഇന്ന് അന്തിമ തീരുമാനമെടുക്കുമെന്ന് പാഡി ഓഫീസർ അറിയിച്ചിട്ടുണ്ട്. എന്നാൽ, അനുകൂലമായ നടപടി ഉണ്ടായില്ലെങ്കിൽ സമരം കൂടുതൽ ശക്തമാക്കാനാണ് കർഷകരുടെ തീരുമാനം.














