ന്യൂഡൽഹി: രാജ്യത്തെ യാത്രാ സൗകര്യങ്ങളിൽ വിപ്ലവകരമായ മാറ്റം കുറിച്ചുകൊണ്ട് ഡൽഹി-ഡെറാഡൂൺ എക്സ്പ്രസ് വേ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തിന് മുന്നോടിയായി പ്രധാനമന്ത്രി ചരിത്രപ്രസിദ്ധമായ ദത്ത് കാളി ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തും.
ഏകദേശം 12,000 കോടി രൂപ ചെലവിൽ നിർമ്മിച്ച ഈ അതിവേഗ പാത, വന്ദേ ഭാരത് ട്രെയിനിനേക്കാൾ വേഗത്തിൽ എത്താൻ യാത്രക്കാരെ സഹായിക്കും. നിലവിൽ ഡൽഹിയിൽ നിന്ന് ഡെറാഡൂണിലേക്ക് എത്താൻ ആറ് മണിക്കൂറോളം സമയമാണ് എടുക്കുന്നത്. എന്നാൽ എക്സ്പ്രസ് വേ പൂർണ്ണമായി തുറന്നുകൊടുക്കുന്നതോടെ വെറും 2.5 മണിക്കൂർ കൊണ്ട് ഈ യാത്ര പൂർത്തിയാക്കാൻ സാധിക്കും.
210 കിലോമീറ്റർ നീളമുള്ള പാത ഡൽഹിയിലെ അക്ഷർധാം ക്ഷേത്രത്തിന് സമീപത്തുനിന്ന് ആരംഭിച്ച് ഡെറാഡൂണിൽ അവസാനിക്കുന്നു. ഉത്തർപ്രദേശിലെ ബാഗ്പത്, ബറൗട്ട്, മുസാഫർനഗർ, ഷാംലി, സഹാറൻപൂർ തുടങ്ങിയ നഗരങ്ങളിലൂടെയാണ് ഈ പാത കടന്നുപോകുന്നത്. വിശ്രമകേന്ദ്രങ്ങൾ, ഫുഡ് കോർട്ടുകൾ, ഫ്യുവൽ സ്റ്റേഷനുകൾ തുടങ്ങി 14 വഴിയോര സൗകര്യങ്ങളാണ് യാത്രക്കാർക്കായി ഒരുക്കിയിരിക്കുന്നത്.
ഈ പദ്ധതിയുടെ ഏറ്റവും വലിയ സവിശേഷത രാജാജി നാഷണൽ പാർക്കിന് മുകളിലൂടെയുള്ള 12 കിലോമീറ്റർ നീളമുള്ള എലവേറ്റഡ് സ്‌ട്രെച്ച് ആണ്. വന്യജീവികളുടെ സ്വാഭാവിക ആവാസവ്യവസ്ഥയെ ബാധിക്കാത്ത രീതിയിലാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
പുതിയ എക്സ്പ്രസ് വേ പ്രവർത്തനക്ഷമമാകുന്നതോടെ നിലവിലെ റൂട്ടുകളിലെ ഗതാഗതക്കുരുക്ക് കുറയുന്നതിനൊപ്പം ഉത്തരാഖണ്ഡിലേക്കുള്ള വിനോദസഞ്ചാര മേഖലയ്‌ക്കും വലിയ ഉണർവ് ലഭിക്കുകയും ചെയ്യുന്നു.















