ഇസ്ലാമബാദ്: ഇതിഹാസ ഗായിക ആശാ ഭോസ്ലേയുടെ വിയോഗ വാർത്ത സംപ്രേക്ഷണം ചെയ്തതിന് ചാനലുകൾക്ക് പാക് സർക്കാരിന്റെ കാരണം കാണിക്കൽ നോട്ടീസ്. ജിയോ ന്യൂസ് ഉറുദു അടക്കമുള്ള ചാനലുകൾക്കാണ് പാകിസ്താൻ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റി നോട്ടീസയച്ചത്. ആശ ഭോസ്ലെയുടെ മനോഹരമായ ഗാനങ്ങൾ അടക്കം ചാനുകൾ കാണിച്ചതാണ് പാക് ഭരണകൂടത്തെ ചൊടിപ്പിച്ചത്.
ഇന്ത്യൻ സിനുമകൾക്ക് പാക് ചാനലുകളിൽ വിലക്കുണ്ട്. ഇന്ത്യൻ സിനിമകളിൽ നിന്നുള്ള ഗാനങ്ങളും ദൃശ്യങ്ങളും ജിയോ ന്യൂസ് സംപ്രേഷണം ചെയ്തിട്ടുണ്ടെന്നും ഇത് പാക് സുപ്രീംകോടതി വിധിയെ മനഃപൂർവ്വം ധിക്കരിക്കുന്നതാണെന്നുമാണ് പാകിസ്താൻ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റിയുടെ വാദം.
ജിയോ ന്യൂസ് മാനേജിംഗ് ഡയറക്ടർ അസ്ഹർ അബ്ബാസ് പാക് സർക്കാരിന്റെ നടപടിയെ വിമർശിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ നോട്ടീസ് പങ്കുവച്ചിട്ടുണ്ട്. ഇതിഹാസ കലാകാരൻമാരുടെ വിയോഗ വാർത്ത സംപ്രേഷണം ചെയ്യുമ്പോൾ അവരുടെ സൃഷ്ടികൾ ഉൾപ്പെടുത്തുന്നത് സാധാരണമാണ്. അറിവ് പോലെ കലയും അതിർത്തികൾക്കുള്ളിൽ ഒതുക്കുന്നത് ദയനീയമാണെന്നും അദ്ദേഹം പറഞ്ഞു.
അബ്ബാസിന് പുറമെ മറ്റ് മാധ്യമപ്രവർത്തകരും പാക് സർക്കാരിന്റെ നടപടിയെ വിമർശിച്ചു. ഇത് ലജ്ജാകരമാണെന്ന്മാധ്യമപ്രവർത്തകൻ റൗഫ് ക്ലാസ്ര പറഞ്ഞു. നെറ്റ്ഫ്ലിക്സിന്റെയും ആർട്ടിഫിഷ്യൽ ഇന്റലിജന്റെയും യുഗമാണിത്. ആശ ഭോസ്ലേ ആദരം അർഹിക്കുന്നുണ്ട്. വിസിആർ ( വീഡിയോ കാസറ്റ് പ്ലേയർ) സ്വന്തമാക്കുന്നത് പോലും കുറ്റകരവും ശിക്ഷാർഹവുമായിരുന്ന 1980 കളിലെ ജനറൽ സിയയുടെ കാലത്തിലേത്ത് ഞങ്ങളെ തിരികെ കൊണ്ടുപോകാനാണോ ശ്രമം. ഞങ്ങളെ വിഡ്ഢികളായി കാണരുത്. പ്രധാനമന്ത്രി ഈ ഔദ്യോഗിക വിഡ്ഢിത്തം ശ്രദ്ധിക്കുമെന്ന് കരുതുന്നു എന്നും റൗഫ് ക്ലാസ്ര പറഞ്ഞു.















