പത്തനംതിട്ട: ശബരിമലയില്‍ നടന്ന വന്‍ സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണം എങ്ങുമെത്താതെ നിലയ്‌ക്കുന്നു. സംഭവം നടന്ന് ആറ് മാസം പിന്നിട്ടിട്ടും കുറ്റപത്രം സമര്‍പ്പിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന അന്വേഷണമായിട്ടും പുതിയ അറസ്റ്റുകളോ തൊണ്ടിമുതല്‍ കണ്ടെത്തലോ ഉണ്ടാകാത്തത് ഭക്തര്‍ക്കിടയിലും രാഷ്‌ട്രീയ വൃത്തങ്ങളിലും വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
ജംഷഡ്പൂരിലെ ലാബിലേക്ക് അയച്ച സാമ്പിളുകളുടെ പരിശോധനാ ഫലം ലഭിക്കാത്തതാണ് കുറ്റപത്രം വൈകാന്‍ പ്രധാന കാരണമായി പോലീസ് ചൂണ്ടിക്കാട്ടുന്നത്. എസ്ഐടിയിലുണ്ടായിരുന്ന എസ്പി പി. ബിജോയ് വിരമിച്ചിട്ട് ഒരു മാസം കഴിഞ്ഞിട്ടും പകരം നിയമനം നടത്താത്തത് അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചു. പ്രോസിക്യൂഷന്‍ അനുമതിക്കായുള്ള അപേക്ഷകള്‍ പോലും ഇതുവരെ തയ്യാറാക്കിയിട്ടില്ല.
തിരഞ്ഞെടുപ്പ് കാലമായതിനാല്‍ അന്വേഷണം ബോധപൂര്‍വ്വം മന്ദഗതിയിലാക്കിയെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. അഞ്ച് പേരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് രണ്ട് മാസം മുന്‍പ് കോടതിയെ അറിയിച്ചിരുന്നെങ്കിലും ഇതുവരെ ആരെയും പിടികൂടിയിട്ടില്ല. മോഷ്ടിക്കപ്പെട്ട സ്വര്‍ണ്ണത്തിന്റെ അളവ് തിട്ടപ്പെടുത്തുന്നതിലോ അത് വീണ്ടെടുക്കുന്നതിലോ അന്വേഷണ സംഘം പരാജയപ്പെട്ടത് വലിയ വീഴ്ചയായി വിലയിരുത്തപ്പെടുന്നു.
‘ഉന്നതതല ഇടപെടലുകള്‍ വഴി പ്രതികളെ സംരക്ഷിക്കാന്‍ ശ്രമം നടക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. രാജ്യത്തെ പ്രധാന തീര്‍ത്ഥാടന കേന്ദ്രത്തിലെ സുരക്ഷയെയും വിശ്വാസത്തെയും ബാധിക്കുന്ന ഇത്രയും ഗൗരവകരമായ കേസില്‍ സര്‍ക്കാരിന്റെ നിസ്സംഗത അംഗീകരിക്കാനാവില്ല.’ – പ്രതിപക്ഷ വൃത്തങ്ങള്‍. നിലവിലെ രാഷ്‌ട്രീയ സാഹചര്യത്തില്‍, പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം മാത്രമേ കേസില്‍ നിര്‍ണ്ണായകമായ പുരോഗതി ഉണ്ടാകാന്‍ സാധ്യതയുള്ളൂ. പ്രമുഖ തീര്‍ത്ഥാടന കേന്ദ്രത്തില്‍ നടന്ന ഈ കൊള്ളയുടെ അന്വേഷണം നീണ്ടുപോകുന്നത് വരും ദിവസങ്ങളില്‍ വലിയ രാഷ്‌ട്രീയ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിടും.















