ലുധിയാന: ആംആദ്മി പാര്‍ട്ടിയുടെ മുന്‍നിര നേതാവും രാജ്യസഭാ എം.പിയുമായ രാഘവ് ഛദ്ദയ്‌ക്ക് നല്‍കിയിരുന്ന ‘ഇസഡ് പ്ലസ്’ വിഭാഗം സുരക്ഷ പഞ്ചാബ് സര്‍ക്കാര്‍ പിന്‍വലിച്ചു. പാര്‍ട്ടി നേതൃത്വവുമായുള്ള അസ്വാരസ്യങ്ങള്‍ പരസ്യമായതിന് പിന്നാലെയാണ് ഈ അപ്രതീക്ഷിത നടപടിയുണ്ടായത്. സുരക്ഷാ ഉദ്യോഗസ്ഥരോട് അടിയന്തരമായി പോലീസ് ആസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. രാജ്യസഭയിലെ പാര്‍ട്ടിയുടെ ഉപനേതാവ് സ്ഥാനത്തുനിന്ന് ഛദ്ദയെ നീക്കിയതോടെയാണ് എഎപിക്കുള്ളിലെ ഭിന്നതകള്‍ മറനീക്കി പുറത്തുവന്നത്.
അരവിന്ദ് കെജ്രിവാള്‍ അറസ്റ്റിലായപ്പോള്‍ പാര്‍ട്ടിക്ക് കരുത്തുറ്റ പ്രതിരോധം തീര്‍ക്കുന്നതില്‍ ഛദ്ദ പരാജയപ്പെട്ടെന്നും പ്രധാനമന്ത്രിയോട് മൃദുസമീപനം പുലര്‍ത്തുന്നുവെന്നുമാണ് ഒരു വിഭാഗം നേതാക്കളുടെ ആരോപണം. ഛദ്ദയ്‌ക്ക് പകരം അശോക് മിത്തലിനെയാണ് സഭയില്‍ ഉപനേതാവായി നിശ്ചയിച്ചിരിക്കുന്നത്. പാര്‍ട്ടിയുടെ ആരോപണങ്ങള്‍ക്ക് സാമൂഹിക മാധ്യമങ്ങളിലൂടെ ശക്തമായ മറുപടിയുമായി ഛദ്ദ രംഗത്തെത്തി. ഇതോടെ അദ്ദേഹം ബിജെപിയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങളും രാഷ്‌ട്രീയ വൃത്തങ്ങളില്‍ സജീവമായി.
2012 മുതല്‍ ആംആദ്മി പാര്‍ട്ടിയുടെ വിശ്വസ്തനായിരുന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റ് കൂടിയായ ഛദ്ദ, പാര്‍ട്ടിയുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച നേതാവാണ്. 2022-ലെ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ എഎപി 92 സീറ്റുകള്‍ നേടി അധികാരം പിടിച്ചപ്പോള്‍ അതിന്റെ തന്ത്രങ്ങള്‍ മെനഞ്ഞത് ഛദ്ദയായിരുന്നു. നഗരങ്ങളിലെ ഗതാഗതക്കുരുക്ക്, വിമാനക്കമ്പനികളുടെ അമിത നിരക്ക്, ബാങ്ക് പിഴകള്‍, ഭക്ഷണത്തിലെ മായം തുടങ്ങി സാധാരണക്കാരെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിച്ച് അദ്ദേഹം ശ്രദ്ധ നേടിയിരുന്നു.
പാര്‍ട്ടിയുടെ ദേശീയ വക്താവായും ട്രഷററായും തിളങ്ങിയ നേതാവിനെതിരെ ഇപ്പോള്‍ നടക്കുന്ന നീക്കങ്ങള്‍ രാഷ്‌ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. പാര്‍ട്ടി ഭരണത്തിലുള്ള പഞ്ചാബ് സര്‍ക്കാര്‍ തന്നെ സുരക്ഷ പിന്‍വലിച്ചത് ഛദ്ദയെ പൂര്‍ണ്ണമായും ഒറ്റപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. രാജ്യസഭയില്‍ ഏറ്റവും പ്രായം കുറഞ്ഞ അംഗങ്ങളില്‍ ഒരാളായ രാഘവ് ഛദ്ദ, പത്തു മിനിറ്റ് ഡെലിവറി നയം പോലുള്ള നൂതന വിഷയങ്ങളില്‍ സ്വീകരിച്ച നിലപാടുകള്‍ യുവാക്കള്‍ക്കിടയില്‍ അദ്ദേഹത്തിന് വലിയ സ്വീകാര്യത നേടിക്കൊടുത്തിരുന്നു.















