ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിൽ ഇറാനെതിരെയുള്ള ഉപരോധം മൂന്നാം ദിവസവും അതിശക്തമായി തുടരുന്നതോടെ മേഖലയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കുന്നു. ഉപരോധം മറികടക്കാൻ ശ്രമിച്ച ഇറാന്റെ പത്തോളം കപ്പലുകളെ തങ്ങൾ തിരിച്ചയച്ചതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു.
ഹോർമുസ് കടലിടുക്കിന്റെ എല്ലാ പരിസരങ്ങളിലും സായുധ സജ്ജീകരണങ്ങളുമായി അമേരിക്കൻ സൈന്യം നിലയുറപ്പിച്ചിരിക്കുകയാണ്. കപ്പലുകൾക്ക് മുന്നറിയിപ്പ് നൽകുന്ന തരത്തിലുള്ള ശബ്ദ സന്ദേശങ്ങളും യുഎസ് സെൻട്രൽ കമാൻഡ് പുറത്തുവിട്ടു. അമേരിക്ക ഉപരോധവുമായി മുന്നോട്ട് പോകുകയാണെങ്കിൽ യുഎസ് കപ്പലുകളെ ലക്ഷ്യം വയ്‌ക്കുമെന്ന് ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖമനേയിയുടെ സൈനിക ഉപദേഷ്ടാവ് മോഹസെൻ റേസെയ് മുന്നറിയിപ്പ് നൽകി. വിഷയത്തിൽ ചർച്ചകൾ പുനരാരംഭിക്കാൻ തയ്യാറാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സൂചിപ്പിച്ചിരുന്നെങ്കിലും, ഇതിനോട് അനുകൂലമായ നിലപാടല്ല ഇറാന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്.
ഉപരോധം ലംഘിക്കാൻ ശ്രമിക്കുന്നവർ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് യുഎസ് സെൻട്രൽ കമാൻഡ് പറഞ്ഞു. വരും ദിവസങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള വാക്പോരും സൈനിക നീക്കങ്ങളും കൂടുതൽ വഷളാകാനാണ് സാധ്യത.















