ലക്നൗ: ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ പച്‌ദേവ്ര ഹാൾട്ട് ഓവർബ്രിഡ്ജിന് സമീപം ബുധനാഴ്ച വൈകുന്നേരമുണ്ടായ ട്രെയിൻ അപകടങ്ങളിൽ അഞ്ചു മരണം. കൽക്ക എക്‌സ്പ്രസ് തട്ടി ഒരാൾ മരിക്കുകയായിരുന്നു. ട്രെയിൻ നിർത്തിയതിനെത്തുടർന്ന് എന്താണ് സംഭവിച്ചതെന്നറിയാൻ പാളത്തിലേക്ക് ഇറങ്ങിയ മറ്റ് നാല് യാത്രക്കാരാണ് രണ്ടാമത്തെ അപകടത്തിൽപ്പെട്ടത്.
കൽക്ക എക്‌സ്പ്രസ്സിലെ ജനറൽ കോച്ചുകളിൽ നിന്നുള്ള യാത്രക്കാർ പാളത്തിലേക്ക് ഇറങ്ങി നിൽക്കുന്ന സമയത്താണ് മറ്റൊരു ട്രാക്കിലൂടെ വന്ന പുരുഷോത്തം എക്‌സ്പ്രസ് ഇവർക്കുനേരെ പാഞ്ഞെത്തിയത്. അപകടത്തിൽപ്പെട്ട നാലുപേരും സംഭവസ്ഥലത്ത് വെച്ചു തന്നെ മരിച്ചിരുന്നു. ബിഹാർ സ്വദേശി ബലിറാം ഭഗത് (36), മിർസാപുർ സ്വദേശി സുനിൽ കുമാർ, ഫിറോസാബാദ് സ്വദേശി ആകാശ് എന്നിവരെ തിരിച്ചറിഞ്ഞു. മറ്റ് രണ്ടുപേർ ആരോക്കെയാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
ഹൗറ-ഡൽഹി റൂട്ടിലെ ട്രെയിൻ ഗതാഗതം അപകടത്തെത്തുടർന്ന് കുറച്ചുസമയത്തേക്ക് തടസ്സപ്പെട്ടു. ഉത്തർപ്രദേശ് മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി. ഉദ്യോഗസ്ഥരോട് അടിയന്തരമായി സ്ഥലത്തെത്താൻ നിർദ്ദേശം നൽകിട്ടുണ്ട്. സംഭവത്തിൽ റെയിൽവേയുടെ ഔദ്യോഗികമായ അന്വേഷണമുണ്ടാകും. യാത്രക്കാരുടെ അശ്രദ്ധയാണ് വലിയ അപകടത്തിന് കാരണമായതെന്ന് നോർത്ത് സെൻട്രൽ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ അറിയിച്ചു















