ലുധിയാന: ആം ആദ്മി പാര്‍ട്ടി (എഎപി) നേതാവും പഞ്ചാബ് കാബിനറ്റ് മന്ത്രിയുമായ സഞ്ജീവ് അറോറയുടെ ലുധിയാനയിലെ വസതിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വെള്ളിയാഴ്ച പരിശോധന നടത്തി. രാവിലെ തന്നെ മന്ത്രിയുടെ വീട്ടിലെത്തിയ ഇ.ഡി സംഘത്തിന് സുരക്ഷയൊരുക്കാന്‍ വന്‍ കേന്ദ്ര പോലീസ് സന്നാഹത്തെയും സ്ഥലത്ത് വിന്യസിച്ചിരുന്നു.
മന്ത്രിയുടെ ബിസിനസ് പങ്കാളികളായ ലുധിയാനയിലെ ഹേമന്ത് സൂദ്, ജലന്ധറിലെ ചന്ദ്രശേഖര്‍ അഗര്‍വാള്‍ എന്നിവരുടെ വസതികളിലും സ്ഥാപനങ്ങളിലും ഏജന്‍സി തിരച്ചില്‍ നടത്തി. സഞ്ജീവ് അറോറയുടെ മകനും ‘ഹാംപ്ടണ്‍ സ്‌കൈ റിയല്‍റ്റി ലിമിറ്റഡ്’ മാനേജിംഗ് ഡയറക്ടറുമായ കാവ്യ അറോറയുടെ വസതിയിലും പരിശോധന നടന്നു. ഒരാഴ്ചയ്‌ക്കിടെ ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ക്കെതിരെ നടക്കുന്ന രണ്ടാമത്തെ വലിയ ഇ.ഡി നടപടിയാണിത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് എഎപി രാജ്യസഭാ എംപി അശോക് കുമാര്‍ മിത്തലിന്റെ സ്ഥാപനങ്ങളിലും ഇ.ഡി റെയ്ഡ് നടത്തിയിരുന്നു.
റെയ്ഡിനോട് പ്രതികരിച്ച എഎപി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചു. ‘മൂന്ന് ദിവസത്തിനിടെ ഒരു എഎപി നേതാവിനെതിരെ നടക്കുന്ന രണ്ടാമത്തെ ഇ.ഡി റെയ്ഡാണിത്. ഇതുവരെ നടത്തിയ ഈ റെയ്ഡുകളില്‍ നിന്നെല്ലാം എത്ര കള്ളപ്പണം കണ്ടെടുത്തു. ഒരു രൂപയെങ്കിലും കണ്ടെടുത്തിട്ടുണ്ടോ? അദ്ദേഹം എക്സില്‍ കുറിച്ചു. വ്യവസായ ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ അനുവദിച്ച ഭൂമി നിബന്ധനകള്‍ ലംഘിച്ച് വാണിജ്യ പദ്ധതികള്‍ക്കായി ഉപയോഗിച്ചുവെന്നും അനധികൃതമായി മറിച്ച് വിറ്റുവെന്നുമാണ് പ്രധാന ആരോപണം.
കൃത്രിമമായി സെയില്‍സ് കണക്കുകള്‍ പെരുപ്പിച്ചു കാട്ടി ഓഹരി വില വര്‍ധിപ്പിച്ചതായും ഇന്‍സൈഡര്‍ ട്രേഡിംഗ് നടത്തിയതായും ഇ.ഡി ആരോപിക്കുന്നു. യുഎഇയില്‍ നിന്നുള്ള നിയമവിരുദ്ധ വാതുവെപ്പ് പണം ഇന്ത്യയിലേക്ക് എത്തിക്കാന്‍ ‘റൗണ്ട് ട്രിപ്പിംഗ്’ രീതി ഉപയോഗിച്ചതായി ഏജന്‍സി കണ്ടെത്തി. ഹേമന്ത് സൂദിന്റെ സ്ഥാപനങ്ങള്‍ വഴി ഈ പണം ഇന്ത്യന്‍ വിപണിയില്‍ നിക്ഷേപിച്ചതായാണ് വിവരം. ‘ഖിലാഡി ബുക്ക്’ എന്ന വാതുവെപ്പ് പ്ലാറ്റ്ഫോം നടത്തിയിരുന്ന ചന്ദ്രശേഖര്‍ അഗര്‍വാള്‍ വഴി ലഭിച്ച പണം സഞ്ജീവ് അറോറയുടെ റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകളില്‍ നിക്ഷേപിച്ചതായി ഇ.ഡി സംശയിക്കുന്നു.
രാഷ്‌ട്രീയ സ്വാധീനം ഉപയോഗിച്ച് വാതുവെപ്പ് സംഘങ്ങള്‍ക്ക് അറോറ സംരക്ഷണം നല്‍കിയതായും ആരോപണമുണ്ട്. നിലവിലില്ലാത്ത കമ്പനികളുടെ പേരില്‍ വ്യാജ ബില്ലുകള്‍ ചമച്ച് ജിഎസ്ടി തട്ടിപ്പ് നടത്തിയതായും ഇ.ഡി അന്വേഷിക്കുന്നുണ്ട്.















