ന്യൂഡല്‍ഹി: രാജ്യത്തെ കോടിക്കണക്കിന് വരുന്ന സ്ത്രീകള്‍ക്ക് നിയമനിര്‍മ്മാണ സഭകളില്‍ അര്‍ഹമായ അധികാരം ഉറപ്പാക്കാനുള്ള മോദി സര്‍ക്കാരിന്റെ വിപ്ലവകരമായ നീക്കത്തെ പ്രതിപക്ഷം രാഷ്‌ട്രീയ ലാഭത്തിനായി അട്ടിമറിച്ചു. വനിതാ സംവരണത്തിനായുള്ള ഭരണഘടനാ ഭേദഗതി ബില്‍ പാസാക്കാന്‍ ആവശ്യമായ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടര്‍ന്ന് ബില്‍ ലോക്‌സഭയില്‍ പരാജയപ്പെട്ടു. സ്ത്രീ ശാക്തീകരണമെന്ന രാജ്യത്തിന്റെ സ്വപ്‌നത്തെ സങ്കുചിത രാഷ്‌ട്രീയ താല്പര്യങ്ങള്‍ മുന്‍നിര്‍ത്തി പ്രതിപക്ഷം അട്ടിമറിക്കുകയായിരുന്നു.
ബില്‍ പാസാക്കാന്‍ എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളും കക്ഷിരാഷ്‌ട്രീയം മറന്ന് ഒന്നിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വൈകാരികമായി അഭ്യര്‍ത്ഥിച്ചിട്ടും, പ്രതിപക്ഷം അത് പാടേ അവഗണിച്ചു. സാങ്കേതിക തടസ്സങ്ങളും ബാലിശമായ കാരണങ്ങളും നിരത്തി രാജ്യത്തെ സ്ത്രീസമൂഹത്തെ വഞ്ചിക്കുന്ന നിലപാടാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ സ്വീകരിച്ചതെന്ന് ഭരണപക്ഷം കുറ്റപ്പെടുത്തി. ലോക്‌സഭയില്‍ പ്രതിപക്ഷം വികസന വിരുദ്ധത കാണിച്ചപ്പോള്‍, രാജ്യസഭയില്‍ എന്‍ഡിഎ സര്‍ക്കാര്‍ കരുത്തുറ്റ രാഷ്‌ട്രീയ വിജയം സ്വന്തമാക്കി.
ഹരിവംശ് നാരായണ്‍ സിംഗ് തുടര്‍ച്ചയായ മൂന്നാം തവണയും രാജ്യസഭയുടെ ഉപസഭാപതിയായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഹരിവംശിന്റെ വിജയത്തെ അഭിനന്ദിച്ച പ്രധാനമന്ത്രി, സഭയുടെ അന്തസ്സും ആദരവും കാത്തുസൂക്ഷിക്കുന്നതില്‍ അദ്ദേഹം വഹിക്കുന്ന പങ്ക് നിസ്തുലമാണെന്ന് പറഞ്ഞു. സഭയ്‌ക്ക് ഹരിവംശിലുള്ള വിശ്വാസം പ്രതിപക്ഷത്തിന്റെ കുപ്രചരണങ്ങള്‍ക്കേറ്റ തിരിച്ചടിയാണെന്നും വിലയിരുത്തപ്പെടുന്നു. സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി പോരാടുന്ന സര്‍ക്കാരിനെ പിന്നില്‍ നിന്ന് കുത്തിയ പ്രതിപക്ഷ നിലപാടിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
ഭാരതീയ പാരമ്പര്യം സ്ത്രീകള്‍ക്ക് നല്‍കുന്ന ഉന്നത സ്ഥാനം നിയമസഭകളിലും ഉറപ്പാക്കാനുള്ള മോദി സര്‍ക്കാരിന്റെ ഇച്ഛാശക്തിയെ തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കി. ‘ചരിത്രപരമായ ഒരു അവസരമാണ് പ്രതിപക്ഷം നഷ്ടപ്പെടുത്തിയത്. സ്ത്രീ വിരുദ്ധമായ ഈ നിലപാടിന് വരും ദിവസങ്ങളില്‍ ഭാരതത്തിലെ നാരീശക്തി വോട്ടിലൂടെ മറുപടി നല്‍കും,’ ബിജെപി വക്താക്കള്‍ അറിയിച്ചു. സഭയില്‍ ബഹളം വെച്ചും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നും ബില്ലിനെ പരാജയപ്പെടുത്തിയവര്‍ ചരിത്രത്തിന്റെ ചവറ്റുകൂനയില്‍ എറിയപ്പെടുമെന്നും ഭരണപക്ഷ അംഗങ്ങള്‍ തുറന്നടിച്ചു.















