ലഖ്‌നൗ: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പൗരത്വത്തെ ചൊല്ലിയുള്ള ആരോപണങ്ങളില്‍ നിര്‍ണ്ണായക നടപടിയുമായി അലഹബാദ് ഹൈക്കോടതി. രാഹുലിന് ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന പരാതിയില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് വിശദമായ അന്വേഷണം നടത്താന്‍ ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് നിര്‍ദ്ദേശിച്ചു. ഉത്തര്‍പ്രദേശ് സര്‍ക്കാരിനോ അല്ലെങ്കില്‍ കേന്ദ്ര ഏജന്‍സികള്‍ക്കോ അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന് ജസ്റ്റിസ് സുഭാഷ് വിദ്യാനന്ദന്‍ ഉത്തരവിട്ടു.
ബിജെപി പ്രവര്‍ത്തകന്‍ എസ്. വിഘ്‌നേഷ് ശിശിര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഈ സുപ്രധാന നീക്കം. നേരത്തെ ഇതേ പരാതി കീഴ്‌ക്കോടതി തള്ളിയിരുന്നെങ്കിലും, വിഷയത്തിലെ ഗൗരവം പരിഗണിച്ച് ഹൈക്കോടതി അത് റദ്ദാക്കുകയായിരുന്നു. ബ്രിട്ടനിലെ ‘ബാക്ക്ഓപ്‌സ് ലിമിറ്റഡ്’ എന്ന കമ്പനിയില്‍ ഡയറക്ടറായിരുന്ന കാലയളവില്‍ രാഹുല്‍ ഗാന്ധി തന്റെ പൗരത്വം ‘ബ്രിട്ടീഷ്’ എന്ന് രേഖപ്പെടുത്തിയതായാണ് ഹര്‍ജിയിലെ ആരോപണം. ഇതിനെ സാധൂകരിക്കുന്ന യുകെ സര്‍ക്കാരിന്റെ ഇമെയില്‍ സന്ദേശങ്ങളും രേഖകളും ഹര്‍ജിക്കാരന്‍ കോടതിയില്‍ ഹാജരാക്കി.
ഭാരതീയ ന്യായ സംഹിത, ഒഫീഷ്യല്‍ സീക്രട്ട്സ് ആക്ട്, പാസ്പോര്‍ട്ട് ആക്ട് എന്നിവ പ്രകാരം കേസെടുക്കാനാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. കേസിന്റെ ഗൗരവം കണക്കിലെടുത്ത് അന്വേഷണം സിബിഐക്ക് വിടണമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. റായ്ബറേലിയിലെ കോട്വാലി പോലീസ് സ്റ്റേഷനില്‍ പ്രാഥമിക എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാനാണ് തീരുമാനം. ഭരണഘടനയനുസരിച്ച് ഇന്ത്യയില്‍ ഇരട്ട പൗരത്വം അനുവദനീയമല്ല. അതിനാല്‍ തന്നെ ഈ അന്വേഷണത്തില്‍ ആരോപണങ്ങള്‍ തെളിയിക്കപ്പെട്ടാല്‍ രാഹുല്‍ ഗാന്ധിയുടെ പാര്‍ലമെന്റ് അംഗത്വത്തെയും രാഷ്‌ട്രീയ ജീവിതത്തെയും അത് സാരമായി ബാധിച്ചേക്കാം. പൗരത്വ വിവാദം വീണ്ടും സജീവമായതോടെ ദേശീയ രാഷ്‌ട്രീയത്തില്‍ വരും ദിവസങ്ങള്‍ വാശിയേറിയ ചര്‍ച്ചകള്‍ക്ക് സാക്ഷ്യം വഹിക്കുമെന്ന് ഉറപ്പാണ്.















